കാഠ്മണ്ഡു: നേപ്പാളിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ അഞ്ചു ഇന്ത്യാക്കാരും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ. 68 യാത്രക്കാർ അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ 10 പേർ വിദേശികളാണ്. മരിച്ചവരിൽ രണ്ടു പിഞ്ചുകുട്ടികളും ഉൾപ്പെടുന്നു.
|
ഇതുവരെ 45 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യതി എയറിന്റെ 9 എൻ എഎൻസി എടിആർ 72 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
രാവിലെ 10.33 മണിയോടെയായിരുന്നു അപകടം. വിമാനം പൂർണമായി കത്തിയമർന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് പൊഖാറ വിമാനത്താവളം അടച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.



