22
Aug 2023
Mon
22 Aug 2023 Mon

നെയ്മറും സൗദിയിലേക്ക്; അല്‍ ഹിലാലുമായി കരാറായി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും കരീം ബെന്‍സേമക്കും പിന്നാലെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറും സൗദിയിലേക്ക്. സൗദി പ്രൊ ക്ലബ്ബ് ക്ലബ്ബ് അല്‍ ഹിലാലുമായി നെയ്മര്‍ കരാറിലെത്തി. 98.5 മില്യണ്‍ ഡോളറിനാണ് പി.എസ്.ജിയില്‍ നിന്ന് രണ്ട് വര്‍ഷ കരാറില്‍ 31കാരനായ നെയ്മറെ അല്‍ ഹിലാല്‍ ടീമിലെത്തിക്കുന്നത്. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും ധാരണയിലെത്തിയെന്നും ട്രാന്‍സ്ഫറിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇന്ന് വൈദ്യപരിശോധന നടക്കുമെന്നും ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പി.എസ്.ജിയില്‍ ഒരു വര്‍ഷം കൂടി കരാറുണ്ടെങ്കിലും ക്ലബ്ബ് വിടാന്‍ തീരുമാനിച്ച നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ വന്നതോടെയാണ് സൗദി പ്രൊ ലീഗിലേക്ക് കൂടുമാറാന്‍ തീരുമാനിച്ചത്. അല്‍ ഹിലാലില്‍ 88 മില്യണ്‍ ഡോളറായിരിക്കും നെയ്മര്‍ക്ക് സീസണിലെ പ്രതിഫലം.

2017ല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്ന് സ്പാനിഷ് ലാലിഗ ക്ലബ്ബായ പി.എസി.ജിയിലേക്ക് എത്തിയത്. പി.എസ്.ജിയില്‍ ആറ് സീസണ്‍ പൂര്‍ത്തിയാക്കിയെങ്കിലും ടീമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുക എന്ന അന്തിമലക്ഷ്യം സാക്ഷാത്കരിക്കാന്‍ നെയ്മര്‍ക്കായില്ല.

റൊണാള്‍ഡോയെ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയ സൗദി പ്രൊ ലീഗ് ടീമായ അല്‍ നസര്‍ ആണ് സൗദി ലീഗിലേക്ക് സൂപ്പര്‍ താരങ്ങളുടെ ഒഴുക്കിന് കാരണമായത്. അല്‍ ഇത്തിഹാദിനൊപ്പമാണ് റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ബെന്‍സേമ. റോബര്‍ട്ട്‌സണ്‍, സാദിയോ മാനെ, എന്‍ഗോളോ കാന്റെ തുടങ്ങിയ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളുടെ താരങ്ങളും പിന്നാലെ സൗദിയിലെത്തി.