|
പാലക്കാട്: കൊലപാതക കേസിൽ യമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അമ്മ യമനിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയാണ് യാത്ര. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗവും വ്യവസായിയും ആയ സാമുവല്‍ ജെറോമും അമ്മയ്‌ക്കൊപ്പം ഉണ്ട്. ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷ.
കൊല്ലപ്പെട്ട യമന്‍ പൗരൻ തലാൽ മഹ്ദിയുടെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ പ്രേമകുമാരി. യമനിലെ നിയമം അനുസരിച്ച് ഇരകളുടെ കുടുംബത്തിന് ബ്ലഡ് മണി വാങ്ങി പ്രതിക്ക് മാപ്പ് നൽകാൻ കഴിയും. സഊദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം ഇത്തരത്തിൽ അണ് സാധ്യമാകുന്നത്. എന്നാല് നിഷയുടെ കേസിൽ തലാലിൻ്റെ കുടുംബം ഇതുവരെ ബ്ലഡ് മണി ചോദിച്ചിട്ടില്ല. അതിനാൽ ചർച്ചയിലൂടെ ബ്ലഡ് മണി കൊടുത്ത് നിമിഷയെ മോചിപ്പിക്കുകയും ഇക്കാര്യം അവരോട് ആവശ്യപ്പെടുകയും ആണ് യാത്രയുടെ ലക്ഷ്യം.
ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു.


