കൊലപാതകക്കേസില്‍ യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപോര്‍ട്ടുകള്‍ തള്ളികേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ നടത്തുന്ന പ്രചാരണം അവാസ്തവമാണെന്ന് കേന്ദ്രവിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചതായി റിപോര്‍ട്ടര്‍ ചാനല്‍ റിപോര്‍ട്ട് ചെയ്തു.
|
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വിവരം ഇതുവരെ കേന്ദ്രം സ്ഥിരീകരിച്ചിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയാല്‍ പ്രതികരിക്കാമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റുകാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായതിനായി കഴിഞ്ഞ ദിവസം കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു.
അതേസമയം, വാര്‍ത്ത തലാലിന്റെ സഹോദരന്‍ നിഷേധിച്ചിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ അവ്യക്തത ഉടലെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് വധശിക്ഷ റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായതെന്നായിരുന്നു അബൂബക്കര്‍ മുസലിയാരുടെ ഓഫീസ് അറിയിച്ചത്.
എന്നാല്‍, വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് തലാലിന്റെ സഹോദരന്‍ രംഗത്ത് വരികയായിരുന്നു. ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് കാന്തപുരം വ്യക്തമാക്കണമെന്നായിരുന്നു സഹോദരന്‍ പ്രതികരിച്ചത്.
അതിനിടെ നിമിഷ പ്രിയയുടെ ഭര്‍ത്താവും മകളും യമനിലെത്തി. ജൂലൈ 16 ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. കാന്തപുരത്തിന്റെ ഇടപെടലില്‍ ഇത് താല്‍ക്കാലികമായി നീട്ടിവെക്കുകയായിരുന്നു.


