ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് റെയിൽവെ. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികളും തുടങ്ങി. അപകടം നടന്ന റൂട്ടിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടി ഒഴിവാക്കാൻ സ്ഥാപിക്കുന്ന ‘കവച്’ സംവിധാനം ഇല്ലായിരുന്നെന്നും റെയിൽവെ അറിയിച്ചു.
|
ഓരോ സിഗ്‌നൽ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകുന്ന സിസ്റ്റമാണ് കവച്. നിശ്ചിത ദൂരത്തിനുള്ളിൽ അതേ ലൈനിൽ മറ്റൊരു ട്രെയിൻ ശ്രദ്ധയിൽപ്പെട്ടാൽ ഈ സിസ്റ്റത്തിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകാനും ആട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും സാധിക്കും. മോശം കാലാവസ്ഥ, ട്രാക്കിലെ പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നൽകാനും കവചിന് സാധിക്കും. രാജ്യത്താകായുള്ള ട്രെയിൻ റൂട്ടുകളിൽ കവച് സംവിധാനം സ്ഥാപിക്കാനുള്ള നപടികൾ തുടർന്നുവരികയാണ്.
അപകടത്തിൽ റെയിൽവെ അന്വേഷണം പ്രഖ്യാപിച്ചു. സൗത്ത് ഈസ്റ്റേൺ സർക്കിൾ റെയിൽവെ സേഫ്റ്റി കമ്മീഷണർ എ എം ചൗധരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
അതേസമയം, ബംഗളൂരു- ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലെ റിസർവേഷൻ കോച്ചുകളിലെ ആരും മരിച്ചിട്ടില്ലെന്ന് റെയിൽവേ. ഈ കോച്ചുകളിലെ ആർക്കും പരിക്കില്ലെന്നും റെയിൽവേ അറിയിച്ചു. ഹൗറ എക്‌സ്പ്രസിലെ ജനറൽ കോച്ചിൽ ഉണ്ടായിരുന്ന ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാളം തെറ്റി മറിഞ്ഞ ജനറൽ സിറ്റിങ് കോച്ചും ബ്രേക്ക് വാനും പുനസ്ഥാപിച്ചു വരികയാണെന്നും റെയിൽവേ അറിയിച്ചു.





