15
Apr 2024
Fri
15 Apr 2024 Fri

എണ്ണവില കുതിക്കുന്നു, ഒറ്റയടിക്ക് 4 % കൂടി; കാരണമായത് ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: ഇറാനെ ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില നാലു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണവിതരണത്തില്‍ തടസങ്ങളുണ്ടാവുമെന്ന ആശങ്കയാണ് എണ്ണവില ഉയരുന്നതിലേക്ക് നയിച്ചത്. ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകള്‍ ഒരു വീപ്പക്ക് 89.74 ഡോളറായി. നാലു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 3.1 ശതമാനം ഉയര്‍ന്ന് ബാരലിന് 84.66 ഡോളറായി.

ഒരു ഘട്ടത്തില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറിന് മുകളില്‍ എത്തി. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ വിലയില്‍ 4.06 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 86 ഡോളര്‍ കടന്നാണ് വില കുതിച്ചത്.

എണ്ണവില ഒരുപരിധിയില്‍ താഴെ പോകുന്നത് തടയാന്‍ പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക് ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അതിനിടെയാണ് ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം ഉണ്ടായത്. മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി തുടരുന്ന കാലത്തോളം എണ്ണവില താഴില്ലെന്ന് മാത്രമല്ല വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇറാനിയന്‍ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിനടുത്താണ് ഇസ്രയേല്‍ മിസൈലുകള്‍ പതിച്ചത്. ഇതിനുശേഷമാണ് ആഗോളവിപണിയില്‍ എണ്ണവില വര്‍ധിക്കുന്നത്. ഇറാനിയന്‍ മിലിറ്ററി എയര്‍ ബേസുകള്‍ നിലനില്‍ക്കുന്നതും, ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതികളുടെ കേന്ദ്രവുമാണ് ഇസ്ഫഹാന്‍. മധ്യേഷ്യയില്‍ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ് (ഒപിഇസി) നല്‍കുന്ന വിഹിതത്തില്‍ കുറവ് വരുത്തിയതും നിലവിലെ അനിശ്ചിതത്വങ്ങള്‍ക്ക് കാരണമായി.

Oil prices surge 3% on reports of Israeli strikes on Iran