മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമെന്നും അദ്ദേഹത്തിന്റെ ചികിത്സക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ ചീഫും നെഫ്രോളജി വിഭാഗം മേധാവിയുമായ ഡോ. മഞ്ജു തമ്പി. ഇന്നലെയാണ് ഉമ്മൻചാണ്ടിയുടെ ചികിൽസയ്ക്കായി സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.
|
ഉമ്മൻചാണ്ടിക്ക് ശ്വാസകോശ സംബന്ധമായ രോഗമാണ്. ആന്റി ബയോട്ടിക്കുകൾ കൊടുക്കാൻ തുടങ്ങിയെന്നും ഡോ. മഞ്ജു തമ്പി പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച സമയത്ത് ചെറിയ ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ഇപ്പോൾ നില മെച്ചപ്പെട്ടിട്ടുണ്ട്. മർദ്ദം ഉപയോഗിച്ച് ഓക്സിജൻ അകത്തേക്ക് കൊടുക്കാൻ തുടങ്ങി. ഇതുവരെയുള്ള വിവരങ്ങൾ പരിശോധിക്കുമ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി ഉമ്മൻചാണ്ടിയെയും കുടുംബാംഗങ്ങളെയും കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് വീണാ ജോർജ് ആശുപത്രിയിലെത്തിയത്.
ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിൽസ നിഷേധിക്കുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ അലക്സ് ചാണ്ടി ആരോപണമുന്നയിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയും മകൻ ചാണ്ടി ഉമ്മനും ആരോപണം തള്ളിയിരുന്നു. ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കെ പനിയും ചുമയും പിടിപെട്ട ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിക്കുകയായിരുന്നു.



