ന്യൂഡൽഹി: അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ പൂട്ടാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളാനായി ബിഹാറിലെ പട്‌നയിൽ ചേരുന്ന പ്രതിപക്ഷയോഗത്തിൽ കൂടുതൽ കക്ഷികൾ പങ്കെടുക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടയുള്ള മുൻനിര നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം ഈ മാസം 23നാണ്. ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദാവ് ആണ് ഇക്കാര്യം അറിയിച്ചത്.
|
നേരത്തെ ജൂൺ 12 ന് യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള ചില പാർട്ടികൾ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ തന്ത്രങ്ങൾ മെനയുകയാണ് യോഗത്തിന്റെ മുഖ്യ അജണ്ട.





