|
ഖാര്‍ത്തും: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ ആശുപത്രിക്കു നേരെ ഡ്രോണ്‍ ആക്രമണം. ദാര്‍ഫര്‍ മേഖലയിലെ എല്‍ ഫാഷറില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സ്ത്രീകളും കുട്ടികളും അടക്കം 70 പേര് മരിച്ചു. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. ഖാര്‍ത്തൂമിലെ സൈനിക തലസ്ഥാനത്ത് അര്‍ധസൈനിക സേന ഏര്‍പ്പെടുത്തിയ ഉപരോധം സൈന്യം തകര്‍ത്തതോടെയാണ് എല്‍ ഫാഷര്‍ മേഖലയിലെ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച സൗദി ആശുപത്രിക്കു നേരെയും ബോംബാക്രമണം നടന്നിരുന്നു.
അഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിൽ 80 ശതമാനത്തോളം ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇരുസേനകളുടെയും യുദ്ധത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.
2023 ഏപ്രില്‍ മുതലാണ് സുഡാനീസ് സൈനിക – അര്‍ധസൈനിക വിഭാഗങ്ങള്‍ തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ദാര്‍ഫര്‍ പ്രദേശത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലധികവും ആര്‍എസ്എഫ് പിടിച്ചെടുത്തിരുന്നു. വടക്കന്‍ ദാര്‍ഫറിന്റെ തലസ്ഥാനമായ എല്‍ ഫാഷര്‍ മേഖലയില്‍ ആര്‍എസ്എഫ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.


