21
Aug 2023
Tue
21 Aug 2023 Tue

പാക് ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി വീണ്ടും ഇന്‍സമാമുല്‍ ഹഖ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്‌ലാമാബാദ്: പാക് മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഇന്‍സമാമുല്‍ ഹഖ് പുതിയ റോളില്‍ വീണ്ടും ടീമില്‍ തിരിച്ചെത്തി. ഇക്കുറി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായാണ് ഇന്‍സി എത്തിയത്. മുഖ്യ പരിശീലകന്‍ ഗ്രാന്റ് ബ്രാഡ്‌ബേണ്‍, ക്രിക്കറ്റ് ഓപ്പറേഷന്‍സ് മേധാവി മിക്കി ആര്‍തര്‍ എന്നിവരും സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമാകും. 53 കാരനായ ഇന്‍സമാം ഇതിന് മുമ്പ് 2016 മുതല്‍ 2019 വരെ പാകിസ്താന്‍ ക്രിക്കറ്റിന്റെ ചീഫ് സെലക്ടറായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ 2017 ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതിന് പുറമെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനും പാകിസ്ഥാന് കഴിഞ്ഞിരുന്നു.

രാജ്യത്തിന്റെ ക്രിക്കറ്റ് ഘടനയെ നവീകരിക്കാന്‍ പി.സി.ബി ശ്രമിക്കുന്ന സമയത്താണ് ഇന്‍സമാമിന്റെ നിയമനം. മിസ്ബാഉള്‍ഹഖ് അധ്യക്ഷനായ ക്രിക്കറ്റ് ടെക്‌നിക്കല്‍ കമ്മിറ്റി (സി.ടി.സി) അംഗമമായി മുഹമ്മദ് ഹഫീസിനൊപ്പം ഇന്‍സമാമിനെ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ്, അതിനു മുമ്പ് സ്വന്തം നാട്ടിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുകയാകും സെലക്ടര്‍ എന്ന നിലയ്ക്കുള്ള ഇന്‍സിയുടെ ആദ്യ ചുമതല.

പാകിസ്താന്റെ വിശ്വസ്ത ബാറ്റ്‌സ്മാന്‍മാനായിരുന്ന ഇന്‍സമാം, രാജ്യത്തിന് വേണ്ടി 120 ടെസ്റ്റുകളില്‍നിന്ന് 49.60 ശരാശരിയില്‍ 8,830 റണ്‍സെടുത്തിട്ടുണ്ട്. 25 സെഞ്ചുറികളും 46 ഫിഫ്റ്റികളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഏകദിനത്തില്‍ 378 മത്സരങ്ങളില്‍നിന്നായി 11,739 റണ്‍സും അടിച്ചെടുത്തു. 10 സെഞ്ചുറിയും 83 അര്‍ധസെഞ്ചുറിയും ഇതിലുള്‍പ്പെടും.

Pakistan appoints former great Inzamam as new chief selector