28
Nov 2023
Sat
28 Nov 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ഇംഗ്ലണ്ടിനെതിരേ പാകിസ്താന് വലിയ വിജയം നേടാനാവാത്ത അവസ്ഥ വന്നതോടെ നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമിയിലേക്ക് മുന്നേറി. ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബൗള്‍ ചെയ്യേണ്ടിവന്നപ്പോള്‍ തന്നെ പാകിസ്താന്റെ സാധ്യതകള്‍ മങ്ങി.

ഇംഗ്ലണ്ട് വലിയ 50 ഓവറില്‍ 337 റണ്‍സെടുത്തതോടെ പാകിസ്താന്റെ സെമി ഫൈനല്‍ പ്രവേശനം അസാധ്യമായി. ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കണമെങ്കില്‍ പാകിസ്താന് ഈ ലക്ഷ്യം ചുരുങ്ങിയത് 6.4 ഓവറിനുള്ളില്‍ മറികടക്കണമായിരുന്നു. ഇത് സാധ്യമല്ലാതെ വന്നതോടെ ടീം സെമി കാണാതെ പുറത്തായി. ജയിച്ചാല്‍പ്പോലും പാകിസ്താന് അവസാന നാലിലെത്താനാകില്ല.

ഇതോടെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ആദ്യ സെമിയില്‍ ആതിഥേയരായ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടും. നവംബര്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാംഖെഡെ സ്റ്റേഡിയത്തിലാണ് മത്സരം. 2019 ലോകകപ്പിലും ഇന്ത്യയും ന്യൂസീലന്‍ഡും സെമി കളിച്ചിരുന്നു. എന്നാല്‍ അന്ന് ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തി.

രണ്ടാം സെമി നേരത്തേ തെളിഞ്ഞതാണ്. നവംബര്‍ 16 ന് അഞ്ചുതവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇതുവരെ കിരീടം നേടാത്ത ദക്ഷിണാഫ്രിക്കയെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് ഈ മത്സരം. ഫൈനല്‍ നവംബര്‍ 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.