നടിയെ ആക്രമിച്ച കേസ് വന്നതിനാൽ അതിജീവിതയ്ക്ക് കൂടുതൽ സിനിമ കിട്ടിയെന്നും അത് കൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നും കേരളാ ജനപക്ഷം നേതാവ് പിസി ജോർജ്. കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് പിസി ജോര്‍ജ് അതിജീവിതയെ അപമാനിക്കുന്ന രീതിയിലുള്ള മോശം പരാമര്‍ശം നടത്തിയത്.
|
വ്യക്തി ജീവിതത്തിൽ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം, എന്നാൽ ഈ ഇഷ്യൂ ഉണ്ടായതിനാൽ പൊതുമേഖലയിൽ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു. പരാമര്‍ശം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരോടു പിസി ജോര്‍ജ് കുപിതനായി.
കാന്തപുരത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് പിസി ജോര്‍ജ് ആരോപിച്ചു. മരിച്ച മാധ്യമ പ്രവർത്തകനെ മുസ് ലിം ആയല്ല പകരം, മനുഷ്യനായാണ് നമ്മളെല്ലാം കണ്ടതെന്ന് പറഞ്ഞ പി സി ജോര്‍ജ്, ശ്രീറാം മദ്യപിച്ചാണോ വണ്ടി ഓടിച്ചതെന്ന് കോടതി തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.



