|
ആലപ്പുഴ തുമ്പോളി ജങ്ഷന് സമീപം പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്തിയ ആശ്വാസത്തിൽ പൊലീസ്. പ്രസവിച്ച ശേഷം യുവതി പെണ്‍കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു മടങ്ങിയ യുവതി അമിതരക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പൊലീസിന് ഇവരെ കണ്ടെത്താനായത്.
പൊന്തക്കാട്ടില്‍ നവജാതശിശുവിനെ കണ്ടെത്തിയതോടെ പൊലീസ് പ്രദേശത്തെ ആശുപത്രികളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് ചികിൽസ തേടിയെത്തിയ യുവതിയാണ് കുട്ടിയുടെ മാതാവെന്ന് പൊലീസ് കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ച് തിരികെ വീട്ടിലെത്തിയ യുവതിക്ക് അമിതരക്തസ്രാവമുണ്ടാവുകയും ഭര്‍ത്താവും അമ്മയും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാരുടെ പ്രതികരണം. ആശുപത്രിയിലെത്തിയപ്പോഴാണ് പ്രസവത്തെതുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് അറിഞ്ഞതെന്നും ഇവര്‍ പറയുന്നു. ആക്രി വസ്തുക്കള്‍ ശേഖരിക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് രാവിലെ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ കണ്ടെത്തിയത്.



