21
Sep 2022
Sun
21 Sep 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരിയുടെ മകളെ കാണാതായതിൽ പരാതി നൽകാനെത്തിയ യുവാവിനെ മറ്റു പൊലീസുകാരുടെ മുന്നിൽ വച്ച് മർദിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ. ഉത്തർപ്രദേശിലെ ബാഘ്പത്തിലെ ബിനൗലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഇൻസ്‌പെക്ടറാണ് പരാതിക്കാരനെ മർദിച്ചത്.

 

സെപ്തംബർ 17ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഇയാളെ സ്ഥലംമാറ്റുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇൻസ്പെക്ടർ ബിർജാ റാം ബിനൗലിയാണ് ഓംവീർ എന്ന യുവാവിനെ തല്ലിയത്. പൊലീസ് സ്റ്റേഷനിൽ വച്ച് ഇയാൾ ഒരാളെ തല്ലുന്നത് വീഡിയോയിൽ കാണാം.

 

“സഹോദരിയുടെ മകളെ നാല് ദിവസമായി കാണാനില്ലാത്തതിൽ പരാതിപ്പെടാൻ താനും കുടുംബവും ബിനൗലി പൊലീസ് സ്റ്റേഷൻ മേധാവിയെ സമീപിച്ചിരുന്നു. കേസിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞദിവസം ഞങ്ങൾ അവിടെ പോയി. മരുമകളെ കുറിച്ച് പൊലീസ് ഇൻസ്‌പെക്ടറോട് ആവർത്തിച്ച് ചോദിച്ചപ്പോൾ അദ്ദേഹം എല്ലാവരുടെയും മുന്നിൽ വച്ച് എന്നെ തല്ലുകയായിരുന്നു”- മർദനമേറ്റ യുവാവ് പറഞ്ഞു.

 

അതേസമയം, വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് തങ്ങൾ വിഷയം ശ്രദ്ധിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ ഇൻസ്പെക്ടർ ബിർജ റാം ഇരയുടെ കുടുംബത്തോട് മോശമായി പെരുമാറിയായി കണ്ടെത്തി. ഇൻസ്പെക്ടറെ പൊലീസ് ലൈനിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ ബിനൗലി പൊലീസ് ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്”- ബാഘ്പത് എസ്പി നീരജ് കുമാർ ജദൗൻ പറഞ്ഞു.