കർണാടകയിലെ യുവമോർച്ചാ ജില്ലാ നേതാവായിരുന്ന പ്രവീൺ നട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 20 പ്രവർത്തകരെ പ്രതികളാക്കി ബംഗളുരു പ്രത്യേക കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. 2022 ജൂലൈ 26നാണ് പ്രവീൺ നട്ടാരു കൊല്ലപ്പെട്ടത്.
|
ഹിന്ദു സമൂഹത്തെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവീണിനെ വധിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്ന 20 പേരിൽ ആറുപേരെ പിടികൂടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇവരെ പിടികൂടാൻ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
2047ഓടെ ഇസ് ലാമിക ഭരണകൂടം സ്ഥാപിക്കുന്നതിനായി പോപുലർ ഫ്രണ്ട് സമൂഹത്തിൽ വിദ്വേഷവും അസ്ഥിരതയും ഭീകരവാദവും വളർത്താൻ ശ്രമിച്ചുവെന്നും ശത്രുക്കളെ വധിക്കാൻ സർവീസ് ടീം എന്ന പേരിൽ രഹസ്യ സംഘത്തിന് രൂപം നൽകിയിരുന്നതായും എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.
പ്രവീൺ നട്ടാരുവിനെ വധിക്കുന്നതിനായി ബംഗളുരുവിലെ സുള്ളിയ നഗരത്തിലാണ് പോപുലർ ഫ്രണ്ട് നേതാക്കൾ രഹസ്യയോഗം ചേർന്നതെന്നും കുറ്റപത്രം പറയുന്നു.



