16
Aug 2024
Thu
16 Aug 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളാ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. മമ്മൂട്ടി, പൃഥ്വിരാജ്, പാർവതി, ഉർവശി തുടങ്ങിയവർ ആണ് അവാർഡിനു വേണ്ടിയുള്ള മത്സരങ്ങളിൽ മുന്നിലുള്ളത്. ചലചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടിൽ കടുത്ത മത്സരമാണ് നടക്കുന്നത് ആടുജീവിതം, കാതൽ, 2018, ഫാലിമി തുടങ്ങി നാൽപതോളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്.

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങൾ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറി കണ്ടിരിക്കാം. അതുകൊണ്ടു തന്നെ മികച്ച സിനിമ, സംവിധാനം എന്നിവ തിരഞ്ഞെടുക്കുന്നതിൽ ചൂടുപിടിച്ച ചർച്ചയാണ് നടക്കുന്നത് എന്നാണ് വിവരം.

അപ്രതീക്ഷിതമായി മറ്റാരെങ്കിലും മികച്ച നടനുള്ള പുരസ്കാരം നേടുമോയെന്ന ആകാംക്ഷയൂം ഉണ്ട്. കഴിഞ്ഞ വർഷം മമ്മൂട്ടിയായിരുന്നു മികച്ച നടൻ.

മികച്ച നടിക്ക് വേണ്ടിയും കനത്ത മത്സരം ആണ് നടക്കുന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് ഉർവ്വശി, പാർവതി തിരുവോത്ത് എന്നിവരെ മുന്നിട്ടു നിർത്തുന്നത്. നേര് എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച അനശ്വര രാജൻ, ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്.

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് കഴിഞ്ഞതവണ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി നേടിയത്. മികച്ച നടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലൂടെ നേടാൻ ഉർവശിക്ക് കഴിഞ്ഞാൽ അത് കരിയറിലെ ആറാം പുരസ്കാരമാകും. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് ഉർവശിക്ക് പുരസ്കാരം ലഭിച്ചത്.

മികച്ച സംവിധായകൻ, സം​ഗീത സംവിധായകൻ തുടങ്ങിയ പുരസ്കാരങ്ങൾക്കും കടുത്ത മത്സരമാണ്. 160 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതാണ് എന്ന പ്രത്യേകതയുണ്ട്.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിക്കുന്നത്. സംവിധായകൻ പ്രിയാനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവൻ എന്നിവർ ആണ് ജൂറി അംഗങ്ങൾ.