വെള്ളിയാഴ്ച ഉച്ചയ്ക്കത്തെ നിസ്കാരത്തിന്(ജുമുഅ)രാജ്യസഭാംഗങ്ങൾക്ക് അനുവദിച്ചിരുന്ന 30 മിനിറ്റ് അധികസമയം എടുത്തുകളഞ്ഞു. വിവിധ മതങ്ങളിൽ നിന്നുള്ളവർ പാർലമെന്റിൽ ഉള്ളതിനാൽ എല്ലാവരെയും ഉൾക്കൊള്ളുന്നതിനാണ് ഇതുവരെ അനുവദിച്ചിരുന്ന 30 മിനിറ്റ് അധികസമയത്തെ ഇടവേള ഒഴിവാക്കുന്നതെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ പറഞ്ഞു. ഡിസംബർ എട്ടിന് വെള്ളിയാഴ്ചയായിരുന്നു ജഗദീപ് ധൻകർ സമയമാറ്റം വ്യക്തമാക്കിയത്. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ 2 വരെയാണ് ഉച്ചഭക്ഷസമയം. വെള്ളിയാഴ്ചകളിൽ 1 മുതൽ 2.30 വരെയും ഇടവേള അനുവദിച്ചിരുന്നു. മുസ് ലിംകളായ അംഗങ്ങൾക്ക് ജുമുഅ നിസ്കാരത്തിൽ പങ്കെടുക്കുന്നതിനായിരുന്നു ഈ അധികസമയം.
|
വെള്ളിയാഴ്ച രണ്ട് മണിക്ക് അജണ്ടയിൽ സമയം നിശ്ചയിച്ചത് ഡിഎംകെ എംപി തിരുച്ചി എൻ ശിവ ചോദ്യംചെയ്തപ്പോഴായിരുന്നു സമയമാറ്റത്തെക്കുറിച്ച് ജഗദീപ് ദിനകർ വിശദീകരിച്ചത്. സമയമാറ്റം നേരത്തേ തീരുമാനിച്ചതാണെന്നും പുതിയ കാര്യമല്ലെന്നും ദിനകർ പറഞ്ഞു. ലോക്സഭയുടെ സമയക്രമം തന്നെ രാജ്യസഭയിലും പാലിക്കുകയാണെന്നും ചെയർമാൻ വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെയുള്ള ഇടവേള കാലങ്ങളായുള്ള പതിവാണെന്ന് ഡിഎംകെ എംപി എം മുഹമ്മദ് അബ്ദുല്ല ചൂണ്ടിക്കാട്ടി. ഇതോടെ ധൻകർ പാർലമെന്റിൽ എല്ലാ വിഭാഗത്തിൽ നിന്നുള്ളവരും ഉണ്ടെന്നും അവരെയെല്ലാം ഉൾക്കൊള്ളുമെന്നും ആവർത്തിച്ചു. സമയമാറ്റം അംഗങ്ങളോടു സംസാരിച്ചെടുത്തതാണെന്നും ധനകർ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





