താജ്മഹലിന്റെ പേര് തേജോമഹാലയ എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി വീണ്ടും രംഗത്ത്. ആഗ്ര മുനിസിപൽ കോർപറേഷൻ യോഗത്തിൽ ബിജെപി അംഗം ശോഭാ റാം റാത്തോഡ് ആണ് ഈ ആവശ്യം ഉന്നയിച്ചത്. താജ് മഹൽ ഹിന്ദു ക്ഷേത്രമാണെന്നും ബിജെപി അംഗം പ്രമേയത്തിൽ അവകാശപ്പെട്ടു.
|
അതേസമയം ബിജെപി അംഗത്തിനെതിരേ ബിഎസ്പിയും കോൺഗ്രസും രംഗത്തെത്തി. ഹൈക്കോടതിയും സുപ്രിംകോടതിയും സമാന ആവശ്യങ്ങൾ നേരത്തേ നിരസിച്ചിട്ടുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിലാണ് താജ്മഹൽ സംരക്ഷിച്ചുവരുന്നതെന്നും താജ്മഹൽ ക്ഷേത്രമാണെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം പുരാവസ്തുവകുപ്പ് നിഷേധിച്ചിട്ടുള്ളതാണെന്നും ബിഎസ്പി, കോൺഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
താജ്മഹലിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്നും ഇവിടെ ഹൈന്ദവ പ്രതിഷ്ഠകൾ ഉണ്ടെന്നും അവകാശപ്പെട്ട് മറ്റൊരു ബിജെപി നേതാവ് നേരത്തേ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹരജി കോടതി തള്ളി. പൊതുതാൽപര്യ ഹരജി സംവിധാനത്തെ പരിഹാസ്യമാക്കരുതെന്ന് ഹൈക്കോടതി ബിജെപി നേതാവിന് താക്കീത് നൽകുകയും ചെയ്തിരുന്നു. ക്ഷേത്രം പൊളിച്ചുനീക്കിയാണ് താജ്മഹൽ പണിതതെന്നും തേജോമഹാലയ എന്നാണ് താജ്മഹലിന്റെ യഥാർഥ പേരെന്നുമാണ് ഹിന്ദുത്വ സംഘടനകൾ പ്രചരിപ്പിക്കുന്നത്.



