25
Oct 2025
Tue
25 Oct 2025 Tue
karnataka cm siddaramaiah

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍, പൊതു മൈതാനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു ഭൂമികള്‍ എന്നിവിടങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്തരുതെന്ന നിര്‍ദേശവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐടി, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബര്‍ 4 ന് ഖാര്‍ഗെ എഴുതിയ കത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യ എഴുതിയ കുറിപ്പും ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലുമുള്ള ആര്‍എസ്എസിന്റെ പ്രവര്‍ത്തനം നിരോധിക്കണമെന്നാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ നാലിനാണ് ഇക്കാര്യം സൂചിപ്പിച്ച് കത്തയച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ പോലും ആര്‍എസ്എസ് ശാഖ നടത്തുന്നുണ്ടെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

കുട്ടികളുടെയും യുവാക്കളുടെയും മനസില്‍ ആര്‍എസ്എസ് വിഷം കുത്തിവെക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സ്‌കൂളുകളില്‍ ആര്‍എസ്എസ് ശാഖ നടത്തുന്നത്. വടികളും മറ്റും ഉപയോഗിച്ച് ആക്രണാത്മക പ്രകടനങ്ങളും നടത്തുന്നുണ്ട്. ഇതിന് പൊലീസിന്റെ അനുമതിയില്ലെന്നും ഖാര്‍ഗെ പറയുന്നു.

ALSO READ: ഗസാ സമാധാന കരാറില്‍ ഒപ്പിട്ട് ലോക നേതാക്കള്‍; മോചിപ്പിക്കപ്പെട്ട 154 ഫലസ്തീനികള്‍ക്ക് ഗസയിലേക്ക് മടങ്ങാനാവില്ല

ഇത്തരം ചെയ്തികള്‍ കുട്ടികളില്‍ ദോഷകരമായ മാനസിക ആഘാതം ഉണ്ടാക്കും. ആര്‍എസ്എസിന്റെ ആദര്‍ശങ്ങളും വിശ്വാസങ്ങളും ഇന്ത്യയുടെ മതേതര ചട്ടക്കൂടിന് വിരുദ്ധമാണ്. ആര്‍എസ്എസ് മുന്നോട്ടുവച്ച മൗലികവാദ പ്രത്യയശാസ്ത്രം കാരണമാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയെയും ഡോ. ബി.ആര്‍. അംബേദ്കറെയും മോശമായി പരാമര്‍ശിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതെന്ന് എക്സില്‍ കത്തിന്റെ പകര്‍പ്പ് പങ്കുവെച്ചുകൊണ്ട് ഖാര്‍ഗെ പറഞ്ഞു.

നിലവില്‍ സംഘിക്, ബൈഠക് എന്നീ പേരുകളില്‍ ആര്‍എസ്എസ് നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരോധിക്കണമെന്നാണ് പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള അധികാരം ഭരണഘടന സംസ്ഥാനത്തിന് നല്‍കുന്നുണ്ടെന്നും മന്ത്രി കത്തില്‍ പറയുന്നുണ്ട്.

ഹിന്ദു മതത്തെയും പശുക്കളെയും സംരക്ഷിക്കുന്നതിന്റെ പേരില്‍ ആര്‍എസ്എസ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ്. ”ആര്‍എസ്എസ് പ്രത്യയശാസ്ത്രം അപകടകരമാണ്. അങ്ങനെയല്ലായിരുന്നുവെങ്കില്‍, ആര്‍എസ്എസ് നേതാക്കള്‍ അവരുടെ വീടുകളില്‍ അത് പിന്തുടരുമായിരുന്നില്ലേ? എന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍, ആര്‍എസ്എസ് പശ്ചാത്തലവും അത് നടത്തുന്ന പ്രവര്‍ത്തനങ്ങളും അറിയാത്തവര്‍ക്ക് മാത്രമേ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയൂ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര പ്രതികരിച്ചു.