|
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രം ‘സുപ്രഭാതം’. പൂഞ്ഞാറിൽ പള്ളിമുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ പരാമർശത്തിൻ്റെ പശ്ചാത്തലത്തിൽ അണ് സമസ്തയുടെ മുഖപത്രം മുഖപ്രസംഗം എഴുതിയത്.
അതിക്രമത്തെ മതം നോക്കി വിലയിരുത്തിയ മുഖ്യമന്ത്രി മതേതതര കേരളത്തെ അമ്പരപ്പിച്ചു എന്ന് പത്രം ചൂണ്ടിക്കാട്ടി. മതം നോക്കി ഇടപെടുന്ന വർഗീയവാദികളുടെ രീതിയിലേക്ക് മുഖ്യമന്ത്രി താഴ്ന്നവെന്ന് മുഖപത്രത്തിൽ വിമർശനം. മുഖ്യമന്ത്രിക്ക് ഇതെന്തുപറ്റി എന്ന തലക്കെട്ടോടെയായിരുന്നു വിമർശനം.
ഒരു വിഭാഗത്തെ ബോധപൂർവം കുളപ്പക്കാരായി ചിത്രീകരിക്കുന്നത് സംഘപരിവാർ രീതിയാണന്നും അവർക്കെല്ലമുള്ള നാവായി മുഖ്യമന്ത്രി മാറിയെന്ന് സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെയായിരുന്നു മുഖ്യമന്ത്രി പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിൽ നടന്ന സംഭവത്തിൽ വിമർശനം ഉന്നയിച്ചത്. എന്ത് തെമ്മാടിത്തമാണ് അവിടെ കാട്ടിയതെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു.
ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുന്നത്. പക്ഷെ അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.





