ഋതുമതിയായ മുസ് ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് പരിശോധിക്കുമെന്ന് സുപ്രിംകോടതി. ദേശീയ ശുശു അവകാശ സംരക്ഷണ കമ്മീഷന്റെ ഹരജിയിലാണ് സുപ്രിംകോടതി നടപടി.
|
15 വയസ്സായാൽ മുസ് ലിം പെൺകുട്ടിക്ക് വ്യക്തിനിയമപ്രകാരം വിവാഹപ്രായം ആകുമെന്നുള്ള ഹൈക്കോടതി വിധിയാണ് സുപ്രിംകോടതി പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹയും അംഗമായ ബെഞ്ച് വിഷയത്തിൽ ഹരിയാന സർക്കാരിന് നോട്ടിസ് അയച്ചു. വിഷയത്തിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ രാജശേഖർ റാവുവിനെ അമിക്കസ് ക്യൂറി ആയി നിയമിക്കുകയും ചെയ്തു.
14, 15, 15 പ്രായമുള്ള മുസ് ലിം പെൺകുട്ടികൾ വിവാഹിതരാവാറുണ്ടെന്നു സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. 16കാരിയായ തന്റെ ഭാര്യയെ ചിൽഡ്രൻസ് ഹോമിൽ അടച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി 26കാരൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി മുസ് ലിം വ്യക്തിനിയമപ്രകാരം പെൺകുട്ടികൾക്ക് പ്രായപൂർത്തിയെത്തുന്നത് 15 വയസ്സിലാണെന്ന് വ്യക്തമാക്കുകയും അവൾക്ക് ഇഷ്ടപ്പെട്ടയാൾക്കൊപ്പം പോകാമെന്നും വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേയാണ് ബാലാവകാശ കമ്മീഷൻ സുപ്രിംകോടതിയെ സമീപിച്ചത്.



