രണ്ട് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിക്കുകയും അവരിൽ നിന്ന് ഗർഭം ധരിക്കുകയും ചെയ്ത അധ്യാപികയ്ക്ക് തടവുശിക്ഷ. ബ്രിട്ടനിലെ മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് റെബേക്ക ജോയ്നസ് എന്ന അധ്യാപികയെ ജയിലിലടച്ചത്. 15വയസ്സുകാരായ രണ്ട് ആൺകുട്ടികളുമായാണ് 30കാരിയായ റെബേക്ക ലൈംഗികബന്ധം പുലർത്തിയത്. തുടർന്ന് ഇവരിൽ ഒരാളിൽ നിന്ന് അധ്യാപിക ഗർഭം ധരിക്കുകയും ചെയ്തു.
|
റെബേക്ക കുറ്റക്കാരിയാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ആറരവർഷത്തെ തടവാണ് കോടതി അധ്യാപികയ്ക്ക് വിധിിച്ചിരിക്കുന്നത്. വിദ്യാർഥിയിൽ നിന്ന് ഗർഭം ധരിച്ച റെബേക്ക 2024 ആദ്യം ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. സ്കൂളിൽ തന്റെ വിദ്യാർഥിയായ ആൺകുട്ടിയുമായി അധ്യാപിക അടുപ്പം സ്ഥാപിക്കുകയും ഫോണിലൂടെയും മറ്റും ചാറ്റിങ് തുടങ്ങി പിന്നീട് രഹസ്യമായി സംഗമിക്കുകയുമായിരുന്നു ചെയ്തിരുന്നത്. തന്നോടുള്ള അടുപ്പം തുടരാൻ അധ്യാപിക കുട്ടിക്ക് വിലകൂടിയ ബെൽറ്റും വാങ്ങിനൽകിയിരുന്നു.
ഈ കുട്ടിയുടെ മാതാവാണ് മകനും അധ്യാപികയുമായുള്ള ബന്ധം കണ്ടെത്തിയതും വിവരം സ്കൂൾ അധികൃതരെ അറിയിച്ചതും. ഇതിനിടെയായിരുന്നു അധ്യാപിക മറ്റൊരു വിദ്യാർഥിയെയും പീഡിപ്പിച്ചത്. ഈ ബന്ധത്തിലാണ് ഇവർക്ക് കുഞ്ഞ് പിറന്നത്. തനിക്ക് കുട്ടികളുണ്ടാവില്ലെന്ന് കള്ളംപറഞ്ഞായിരുന്നു അധ്യാപിക തന്നെ പീഡിപ്പിച്ചതെന്ന് ഈ കുട്ടി കോടതിയിൽ മൊഴി നൽകി.
മറ്റൊരു യുവാവുമായി എട്ടുവർഷം നീണ്ട പ്രണയം അവസാനിപ്പിച്ച ശേഷമായിരുന്നു അധ്യാപിക തന്റെ വിദ്യാർഥികളെ പ്രലോഭിപ്പിച്ച് ലൈംഗികബന്ധം നടത്തിയതെന്നു പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പരാതിയിൽ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീടിവർ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അധ്യാപികയെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുയും ചെയ്തു. 2023 നവംബറിൽ ഇവർക്കു വീണ്ടും ജാമ്യം ലഭിച്ചിരുന്നു.


