27
Aug 2024
Tue
27 Aug 2024 Tue
Kattakkad cpm attack

തിരുവനന്തപുരം: കാട്ടാക്കടയില്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരിലുണ്ടായ സംഘര്‍ഷത്തെ എസ്ഡിപിഐ-സിപിഎം ഏറ്റുമുട്ടലാക്കി മാറ്റാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല.(SDPI says Kattakkada conflict is part of internal problem in CPM) പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ട് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും എസ്ഡിപിഐ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവകേരളാ യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് കോണ്‍ഗ്രസ്- സിപിഎം സംഘര്‍ഷം നടന്നിരുന്നു. അന്നത്തെ സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരേ പോലിസ് കേസെടുത്തിരുന്നെങ്കിലും പാര്‍ട്ടി നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിന്നീട് കേസില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ പ്രതിപ്പട്ടികയിലുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കുടുംബം വിഷയം ഉന്നയിച്ചത് സിപിഎമ്മിനുള്ളില്‍ ആഭ്യന്തര പ്രശ്‌നത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം തിങ്കളാഴ്ച ടര്‍ഫില്‍ വച്ച് ചേരി തിരിഞ്ഞ് സംഘര്‍ഷമുണ്ടാവുകയായിരുന്നു.

പിന്നീട് പ്രദേശവാസികള്‍ ഇരുകൂട്ടരെയും പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമമഴിച്ചു വിടുകയും രണ്ടു യുവാക്കള്‍ക്ക് വെട്ടേല്‍ക്കുകയുമായിരുന്നു. വെട്ടേറ്റതില്‍ ഒരാള്‍ സിപിഎം പ്രതിനിധിയായ കാട്ടാക്കട ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ അടുത്ത ബന്ധുവാണ്. കഴുത്തിനും കൈയ്ക്കും പരിക്കേറ്റ യുവാക്കളെ ടര്‍ഫില്‍ ഉണ്ടായിരുന്ന ആളുകള്‍ ഉടന്‍ തന്നെ കാട്ടാക്കട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയോട് ചേര്‍ന്നുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിയ പ്രതികള്‍ വെട്ടേറ്റ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചയാളുകള്‍ക്ക് നേരെ കല്ലെറിയുകയും ആശുപത്രിയില്‍ വന്നവരുടെ വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു. പിന്നീട് യുവാക്കളുടെ ബന്ധുക്കളും സിപിഎമ്മുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.

നിലവില്‍ സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷമില്ലാതിരിക്കേ വ്യാജപ്രചാരണങ്ങള്‍ നടത്തി വിഷയം വഴിതിരിച്ചുവിടാന്‍ നടത്തുന്ന ശ്രമം നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂ എന്നും സിയാദ്കണ്ടലപറഞ്ഞു.