|
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ അതിക്രമിച്ച് കയറി പ്രവർത്തനം തടസപ്പെടുത്തിയെന്ന പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരേ കേസ്. ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് പ്രവർത്തകർ ഓഫീസിൽ കയറി പ്രതിഷേധിച്ചത്. പൊലീസെത്തിയാണ് പ്രവർത്തകരെ മാറ്റിയത്.
സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് കയറിയ പ്രവർത്തകർ നാലാം നിലവരെ ബാനറുമായി എത്തി. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നിൽ പ്രവർത്തകർ ബാനറും കെട്ടി. അതിക്രമിച്ചു കടന്നതിൻറെ സിസിടിവി ദൃശ്യങ്ങളും കാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നൽകിയിട്ടുണ്ട്. മുപ്പതോളം പേർ സംഘത്തിലുണ്ടായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.
മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല ഗുണ്ടായിസമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രതികരിച്ചു. വാർത്തകളോട് വിയോജിപ്പോ എതിർപ്പോ വരുന്ന ഘട്ടങ്ങളിൽ മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ല ഇതെന്നും കേരള പത്രപ്രവർത്തക യൂണിയൻ പത്രക്കുറിപ്പിൽ വിശദമാക്കി.


