എലിസബത്ത് രാജ്ഞിയുടെ അംശവടിയിൽ പതിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രമായ കുള്ളിനൻ 1 തിരികെവേണമെന്ന ആവശ്യവുമായി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയിൽ ഖനനം ചെയ്തെടുത്ത വജ്രം 1905ൽ ആഫ്രിക്കയിലെ കോളനി വാഴ്ചക്കാർ ബ്രിട്ടീഷ് രാജകുടുംബത്തിനു കൈമാറുകയായിരുന്നു. ദ ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്നു കൂടി അറിയപ്പെടുന്നതാണ് കുള്ളിനൻ 1.
|
ദക്ഷിണാഫ്രിക്കയിൽ വജ്രം കണ്ടെത്തിയ ഖനിയുടെ ഉടമയായ തോമസ് കുള്ളിനന്റെ പേരാണ് വജ്രത്തിന് നൽകിയിരിക്കുന്നത്. കുള്ളിനൻ വജ്രം അടിയന്തരമായി ദക്ഷിണാഫ്രിക്കയ്ക്കു കൈമാറണമെന്ന് ആക്ടിവിസ്റ്റായ തണ്ടുക്സോലോ സബേലോ ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നു കടത്തിക്കൊണ്ടുപോയ ധാതുക്കളാണ് ബ്രിട്ടൻ അനുഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെയിഞ്ച് ഡോട്ട് ഓർഗിൽ ആരംഭിച്ച ഓൺലൈൻ പെറ്റീഷനിൽ ഇതുവരെ ആറായിരത്തിലേറെ ദക്ഷിണാഫ്രിക്കക്കാരാണ് കുള്ളിനൻ 1 തിരികെ വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ബ്രിട്ടൻ കവർന്നുകൊണ്ടുപോയ എല്ലാ സ്വർണവും വജ്രങ്ങളും തിരികെ നൽകണമെന്ന് ദക്ഷിണാഫ്രിക്കൻ പാർലമെന്റംഗമായ വുയോൽവെതു സുംഹുല ആവശ്യപ്പെട്ടു.
530.2 കാരറ്റ് വരുന്ന കുള്ളിനൻ 1600കൾ മുതൽ ബ്രിട്ടീഷ് രാജകുടുംബം കൈവശംവച്ചുപോരുന്ന അംശവടിയിലാണ് പതിച്ചിരിക്കുന്നതെന്നെന്നാണ് റിപോർട്ട്. ലണ്ടനിലെ ജ്വവൽ ഹൗസിൽ ഈ വജ്രം പൊതുദർശനത്തിന് വച്ചിട്ടുണ്ട്. കോളനിവാഴ്ചക്കാലത്ത് ഇന്ത്യയിൽ നിന്നടക്കം വിലപിടിപ്പുള്ള രത്നങ്ങളും വജ്രങ്ങളുമൊക്കെ ബ്രിട്ടീഷുകാർ കടത്തിയിരുന്നു.



