|
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ വിരമിക്കല്‍ ദിനത്തില്‍, വിദ്വേഷ പ്രസംഗ കേസില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ഹരജി തള്ളി സുപ്രീംകോടതി. കേസില്‍ യോഗിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഹൈക്കോടതി അനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ജസ്റ്റിസുമാരായ സി ടി രവികുമാര്‍, ഹിമ കോഹ്ലി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നടപടി എടുക്കുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അപ്പീല്‍ നിരസിക്കുകയാണെന്നും വിധിപ്രസ്താവം നടത്തിയ ജസ്റ്റിസ് രവികുമാര്‍ പറഞ്ഞു.
എംപിയായിരിക്കെ 2007 ജനുവരി 27ന് സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച യോഗത്തിലാണ് യോഗി ആദിത്യനാഥ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതില്‍ കേസെടുത്തെങ്കിലും യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ 2017 മെയ് മൂന്നിന് യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
ഇതിനെതിരെ പരാതിക്കാരനായ പര്‍വേസ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2018 ഫെബ്രുവരി 22ന് അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിന്റെ നടപടി ശരിവയ്ക്കുകയും ഹരജി തള്ളുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് പര്‍വേസ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഒരു ക്രിമിനൽ കേസിൽ, മുഖ്യമന്ത്രിയായൊരു പ്രതിയെ സംബന്ധിച്ച് സിആർപിസി 196 വകുപ്പ് പ്രകാരം സംസ്ഥാനത്തിന് ഉത്തരവിടാൻ കഴിയുമോ എന്ന് ഹൈക്കോടതി പരിശോധിച്ചിട്ടില്ലെന്ന് പർവേസിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഫുസൈൽ അയ്യൂബി വാദിച്ചു.



