പാലക്കാട്: ‘എന്തിനാ ഇങ്ങനെ ചെയ്യുന്നത് പൊന്നുമോനേ, ഇനിയിങ്ങനെ ചെയ്യരുത് കെട്ടോ…’ തന്റെ വീട്ടില്‍ കയറിയ കള്ളനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോൾ അയാളോട് വീട്ടുടമസ്ഥയായ അധ്യാപികയുടെ വാക്കുകളാണ്. പാലക്കാട് തൃത്താല കാവില്‍പ്പടിയിലെ അധ്യാപിക മുത്തുലക്ഷ്മിയാണ് ഇങ്ങനെ പറഞ്ഞത്. തന്റെ വീട്ടിൽ മോഷണം നടത്തിയ കവര്‍ച്ചാക്കേസ് പ്രതിയായ കണ്ണൂര്‍ സ്വദേശി ഇസ്മയിലിനെയാണ് മുത്തുലക്ഷ്മി സ്നേഹത്തോടെ ഉപദേശിച്ചത്.
|
‘എന്തിനാ ഇങ്ങനെ ചെയ്യുന്നത് പൊന്നുമോനേ, എത്ര പാവങ്ങളെയാണ് നീ ഉപദ്രവിക്കുന്നേ… ഇനിയിങ്ങനെ ചെയ്യരുത് കെട്ടോ മോനേ… ഞാനൊരു ടീച്ചറാണ്. കുട്ടികളെ എൽകെജി മുതൽ പഠിപ്പിക്കുന്നതാണ്. എനിക്ക് രണ്ട് പെൺമക്കളാണ്. അച്ഛനില്ലാത്ത അവരെ കഷ്ടപ്പെട്ടാ ഞാൻ വളർത്തുന്നത്. ഞങ്ങളുടെയടുത്ത് ഒന്നുമില്ല. ഞങ്ങളുടെ മാത്രമല്ല മറ്റൊരു വീട്ടിലും മോഷ്ടിക്കാൻ പോവരുത്, എന്റെ മോനെ പോലെ കരുതിയാ പറയുന്നേ. നന്നായി പെരുമാറണം’- മുത്തുലക്ഷ്മി പറഞ്ഞു.
അധ്യാപികയുടെ വാക്കുകൾ കേട്ട് തല കുനിച്ച് നിൽക്കുന്ന പ്രതിയെയാണ് കാണാനായത്. നിനക്കിപ്പോ മനസിലായില്ലേ എന്ന് ഇസ്മയിലിനോട് പൊലീസ് ചോദിക്കുകയും ചെയ്യുന്നുണ്ട്. അധ്യാപികയുടെ വീട് ഉൾപ്പെടെ പ്രദേശത്ത് നിരവധി വീടുകളിൽ ഇസ്മയില്‍ മോഷണം നടത്തിയിരുന്നു. മോഷണം പതിവായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇസ്മയിലിനെ കഴിഞ്ഞദിവസം തൃത്താല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അധ്യാപികയുടെ ഈ സമീപനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.





