27
Sep 2024
Tue
27 Sep 2024 Tue

തിരൂരങ്ങാടി: താനൂർ പോലീസ് സ്റ്റേഷനിൽ താമിർ ജിഫ്രി കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പി.വി.അൻവർ MLA യുടെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ പശ്ചാതലത്തിൽ അന്നത്തെ മലപ്പുറം എസ്.പി. സുചിത് ദാസിനെ പ്രതി ചേർക്കണമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താമിർ ജിഫ്രി കൊല്ലപ്പെട്ട അന്നു മുതൽ പലതും മറച്ച് പിടിക്കാനും, തെളിവ് നശിപ്പിക്കാനും മുൻപന്തിയിൽ നിന്ന സുചിത് ദാസിൻ്റെ ഫോൺ സംഭാഷണം കൂടുതൽ യഥാർത്ഥ്യങ്ങൾ വിളിച്ച് പറയുന്നതാണ്. താമിർ കസ്റ്റഡിയിൽ ക്രൂരമായി തല്ലിയത് കൊണ്ടാണ് മരിച്ചതെന്ന് സമ്മതിക്കുന്ന തരത്തിലാണ് അൻവർ പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ നിന്ന് മനസ്സിലാവുന്നത്.

കേസ്സ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം, പുതിയ വെളിപ്പെടുത്തൽ പുറത്ത് വിട്ട എം.എൽ.എ പി.വി.അൻവറിൻ്റെ മൊഴി തെളിവായി എടുക്കണം.

താമിർ ഹൃദ്രോഗിയാണന്നും, മയക്ക്മരുന്ന് വിഴുങ്ങിയതാണെന്നും, ഒന്നു തല്ലിയാൽ പോലും മരിക്കുമായിരുന്നുവെന്നുമുള്ള സുചിത് ദാസിൻ്റെ ഫോൺ സംഭാഷണം പച്ച കള്ളമാണ്.
പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറെ പോലും കള്ളനാക്കുന്ന എസ്.പി. പെരുങ്കള്ളനാണന്നും, ഇയാളുടെ കസ്റ്റഡി കൊലപാതകത്തിലെ പങ്ക് സംശയാതീതമായി വെളിവായിരിക്കുകയാണെന്നു ഹാരിസ് ജിഫ്രി മാധ്യമങ്ങളോട് പറഞ്ഞു.

തുടക്കം മുതൽ തന്നെ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ സംശയം ജനിപ്പിച്ചിരുന്നു. ഡാൻസാഫ് സംഘത്തിനെ മാത്രം പ്രതിചേർത്ത് ഉന്നതരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നത് ശരിവെക്കുന്ന തരത്തിലാണ് അൻവറിൻ്റെ വെളിപ്പെടുത്തലിലൂടെ സംഭവിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.