പാലക്കാട്: വാളയാറില്‍ 88 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ അറസ്റ്റിലായത് മന്ത്രി എ കെ ശശീന്ദ്രന്റെ അടുത്ത അനുയായി.(The accused who smuggled 80 kg of ganja to Palakkad was a close follower of minister AK Saseendran) എന്‍സിപി വല്ലപ്പുഴ മണ്ഡലം പ്രസിഡന്റ് വല്ലപ്പുഴ ചെറുകോട് ടി അനൂപ്(26) ആണ് വന്‍ തോതില്‍ കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. അനൂപ മന്ത്രി ശശീന്ദ്രനൊപ്പം നില്‍ക്കുകയും അടുത്തിടപഴകുകയും ചെയ്യുന്ന ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്.
|
പോലിസിനെ ആക്രമിച്ചത് ഉള്‍പ്പെടെ അനൂപിനെതിരേ അഞ്ച് കേസുകളുണ്ട്. നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തകനായി അറിയപ്പെടുന്ന അനൂപ രണ്ടു സ്‌കൂളുകളുടെ പിടിഎ വൈസ് പ്രസിഡന്റ്, സെക്രട്ടറി പദവികളും വഹിക്കുന്നുണ്ട്.
വല്ലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ കാര്യമായ സ്വാധീനമുള്ള അനുപ് അതുപയോഗിച്ച് പല അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
ALSO READ: സി ഐ ചമഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥിനിയുമായി ലോഡ്ജിൽ റൂമെടുത്ത കരാട്ടെ അധ്യാപകനായ പാസ്റ്റർ അറസ്റ്റിൽ
ഒക്ടോബര്‍ 8ന് രാത്രി 9 മണിയോടെ വാളയാര്‍ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ടോള്‍ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തിയ 88.68 കിലോ കഞ്ചാവ് പിടികുടിയത്. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്‌നുദ്ദീന്‍(38), വല്ലപ്പുഴ സ്വദേശി സനല്‍(35), പുലാമന്തോള്‍ സ്വദേശി രാജീവ്(28) എന്നിവരാണ് കഞ്ചാവ് സഹിതം പിടിയിലായത്.
നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിന്റെ പിന്‍ സീറ്റിനടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അനൂപിന്റെ പേര് പുറത്തുവന്നത്. കഞ്ചാവ് എത്തിക്കാന്‍ പ്രതികള്‍ക്ക് പണം നല്‍കിയത് അനൂപ് ആണെന്ന് പോലീസ് അറിയിച്ചു. പ്രതികളുമായി അനൂപ് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
കഞ്ചാവുമായി മൂന്ന് പേരെ പിടികൂടിയതിന് പിന്നാലെ അനൂപ് ഇന്‍സ്റ്റഗ്രാമില്‍ പ്രമുഖ ഇടതുപക്ഷ നേതാക്കളോടൊപ്പമുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു. താന്‍ ഉന്നത തല സ്വാധീനമുള്ള നേതാവാണെന്ന് സൂചിപ്പിച്ച് പോലീസിനെയും നാട്ടുകാരെയും സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നാണ് കരുതുന്നത്.


