07
Oct 2023
Wed
07 Oct 2023 Wed

‘ഇനി എന്ത് ചര്‍ച്ച’; ആശുപത്രി ആക്രമണത്തിന് പിന്നാലെ യു.എസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ജോര്‍ദാന്‍ രാജാവും മഹ്മൂദ് അബ്ബാസും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അമ്മാന്‍: ഗസ്സയിലെ ആശുപത്രിക്ക് മേല്‍ ബോംബിട്ട് 500 പേരെ കൊന്ന ഇസ്രായേലിന്റെ നടപടിക്ക് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ജോര്‍ദാനിലെ അബ്ദുല്ല രാജാവ്. ഇന്ന് ഇസ്രായേലിലെത്തുന്ന ജോ ബൈഡന്‍, ടെല്‍ അവീവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയശേഷം അമ്മാനില്‍ വെച്ച് അബ്ദുല്ല രാജാവുമായും, ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായും ചര്‍ച്ച നടത്തുമെന്നായിരുന്നു ധാരണ.

ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാനിലേക്ക് പോകാനായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പദ്ധതി. എന്നാല്‍, ജോര്‍ദാന്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍, ബൈഡന്‍ ഇസ്രയേല്‍ മാത്രം സന്ദര്‍ശിക്കും. എന്നാല്‍ ആശുപത്രി ആക്രമണത്തിന് പിന്നാലെ ജോര്‍ദാന്‍ കടുത്ത നിലപാടെടുക്കുകയായിരുന്നു. ചര്‍ച്ച റദ്ദാക്കിയതായി വിദേശകാര്യമന്ത്രി അയ്മാന്‍ സഫാദി ആണ് വ്യക്തമാക്കിയത്.

യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചര്‍ച്ച നടത്തിയിട്ടും കാര്യമില്ലെന്ന് അയ്മാന്‍ സഫാദി ചൂണ്ടിക്കാട്ടി. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. ഗാസയിലെ ആശുപത്രിയില്‍ ആക്രമണം നടത്തിയത് ഇസ്രയേല്‍ ആണെന്ന് അബ്ദുല്ല രാജാവ് ആരോപിച്ചു. മനുഷ്യരാശിക്ക് തന്നെ നാണക്കേടായ ആക്രമണമാണ് നടന്നതെന്നും ഇസ്രയേല്‍ എത്രയും വേഗം സൈന്യത്തെ പിന്‍വലിക്കണമെന്നും അബ്ദുല്ല രാജാവ് ആവശ്യപ്പെട്ടു.

അതേസമയം, ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണം വംശീയ കൂട്ടക്കൊലയെന്ന് ഹമാസ്. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട നൂറുകണക്കിന് രോഗികളും കുട്ടികളും സ്ത്രീകളുമാണ് ഇവിടെയുണ്ടായിരുന്നത്. ഇവരാണ് ആക്രമണത്തിന് ഇരയായത്. സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്റെ വികൃതമായ മുഖം തുറന്നുകാട്ടുന്നതാണ് ആക്രമണമെന്നും ഹമാസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച രാത്രിയാണ് ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെ വ്യോമാക്രമണം നടന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക