തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചില കരാർ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് കാരണം വിമാനയാത്ര തടസ്സപ്പെടുന്നു. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം വിമാനത്താവളത്തിലെ സർവീസുകളെയും യാത്രക്കാരെയും ബാധിച്ചു. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിലുള്ള കരാർ ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണവും ബോണസും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
|
സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. സമരം മൂലം വിമാന സർവീസുകൾ 30 മിനിറ്റ് വരെ വൈകുന്നുമുണ്ട്. ബംഗളൂരു – തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് 40 മിനിറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാൽ വിമാനങ്ങളൊന്നും ഇതുവരെ റദ്ദാക്കിയിട്ടില്ല.
(Thiruvananthapuram airport staff strike; Flights delayed, passengers in distress, protests)
പണിമുടക്കുന്ന ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയോഗിച്ചു പ്രവർത്തനം സാധാരണ നിലയിലാക്കാൻ ഉള്ള നടപടികൾ കൈക്കൊള്ളുന്നുണ്ട്.
സമരം ഉടൻ അവസാനിക്കില്ലെന്നാണ് വ്യക്തമാകുന്നത്. പണിമുടക്കുമായി മുന്നോട്ട് പോകുമെന്നാണ് തൊഴിലാളികൾ അറിയിക്കുന്നത്. 400 ഓളം ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും ലക്ഷ്യം കൈവരിക്കും വരെ പണിമുടക്ക് തുടരുമെന്നും സമരസമിതി അറിയിച്ചു.
സർവീസുകൾ തടസപ്പെടാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും യാത്ര തടസ്സപ്പെടുന്നത് മൂലം എയർപോർട്ടിൽ യാത്രക്കാർ പ്രതിഷേധിക്കുന്നുണ്ട്.


