|
ട്രാൻസ്ജെൻഡറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ട് കഷ്ണമാക്കി ഉപേക്ഷിച്ച കേസിൽ പ്രതി അറസ്റ്റിൽ മധ്യപ്രദേശ് ഇൻഡോറിലെ ഖജ്‌റാന സ്വദേശി നൂർ മുഹമ്മദാണ് അറസ്റ്റിലായത്. ആഗസ്റ്റ് 28 മുതൽ കാണാതായ സോയ കിന്നർ (മൊഹ്‌സിൻ) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ഇൻഡോർ സോണ്‍-2 ഡെപ്യൂട്ടി കമ്മീഷണര്‍ സമ്പത്ത് ഉപാധ്യായുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻഡോറിലെ സ്കീം നമ്പർ 134 ഏരിയയിൽ ചൊവ്വാഴ്ചയാണ് മൃതദേഹത്തിന്റെ ഒരുഭാഗം കണ്ടെത്തിയത്. മറ്റൊരു ഭാഗം പ്രതിയുടെ വീട്ടിലാണ് ഉണ്ടായിരുന്നത്.
വിശദമായ അന്വേഷണത്തില്‍ മൃതദേഹം ട്രാന്‍സ്‌ജെന്‍ഡറായ സോയയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാള്‍ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
സോയയുമായി സമൂഹമാധ്യമത്തിലൂടെയാണ് പ്രതി പരിചയപ്പെടുന്നത്. ഭാര്യയില്ലാത്ത സമയം തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. സോയ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് ഇയാള്‍ അറിഞ്ഞിരുന്നില്ല. വീട്ടിലെത്തിയപ്പോൾ ലൈംഗികബന്ധത്തിന് ആവശ്യപ്പെട്ടെങ്കിലും സോയ വിസമ്മതിച്ചു. സോയ ട്രാൻസ്ജെൻഡറാണെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് നൂർ മുഹമ്മദ് സോയയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം രണ്ട് കഷണങ്ങളാക്കി മുറിച്ച് ഒരു കഷ്ണം ചാക്കിൽ നിറച്ച് ബൈപ്പാസിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. മറ്റൊരുഭാഗം വീട്ടിലെ പെട്ടിയിൽ ഒളിപ്പിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.



