23
Nov 2024
Tue
23 Nov 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗലൂരു: കര്‍ണാടകയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമഗലൂരു-ഉഡുപ്പി അതിര്‍ത്തിയിലുള്ള സിതമ്പില്ലു – ഹെബ്രി വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില ആണ് ഇയാള് കൊല്ലപ്പെട്ടത്. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡറാണ് വിക്രം ഗൗഡ എന്ന് പോലിസ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് നേതാവായിരുന്നു വിക്രം ഗൗഡ എന്നാണ് പോലിസ് പറയുന്നത്.

നേത്രാവതി ദളത്തിന്റെ കമാന്‍ഡറാണ് ഉഡുപ്പി കബ്ബിനാലെ സ്വദേശിയായ വിക്രം ഗൗഡ. ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുന്നതിനായി മാവോയിസ്റ്റുകള്‍ വനമേഖലയുടെ സമീപത്തെ ജനവാസമേഖലയിൽ എത്തിയിരുന്നു. . ഇതറിഞ്ഞ ആന്റി നക്‌സല്‍ സ്‌ക്വാഡ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയായിരുന്നു.

ഏറ്റുമുട്ടലിനിടെ മൂന്ന് മാവോയിസ്റ്റ് നേതാക്കള്‍ രക്ഷപ്പെട്ടതായി കര്‍ണാടക ആന്റി നക്‌സല്‍ സ്‌ക്വാഡ് അറിയിച്ചു. മുംഗാരുലത, ജയണ്ണ, വനജാക്ഷി എന്നീ നേതാക്കളാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇവര്‍ക്കായി വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവര്‍ക്ക് വെടിയേറ്റതായി സംശയിക്കുന്നതായും പോലിസ് പറഞ്ഞു.

2016ലായിരുന്നു മലപ്പുറത്തെ നിലമ്പൂ‍രിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കൊപ്പം ദേവരാജൻ, അജിത (കാവേരി) എന്നിവർ അന്ന് കൊല്ലപ്പെട്ടിരുന്നു.

Udupi: Vikram Gowda killed in ANF ‘encounter’ in Hebri