30
Nov 2023
Sun
30 Nov 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം ഭാഗികമായി തകര്‍ന്നു. ഒട്ടേറെ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. സംസ്ഥാന ദുരന്ത നിവാരണസേനയും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

40-ഓളം തൊഴിലാളികള്‍ കുടുങ്ങിക്കടക്കുന്നതായാണ് സൂചന. 200 മീറ്ററോളം വരുന്ന സ്ലാബ് മാറ്റിയാല്‍ മാത്രമേ തുരങ്കത്തിനുള്ളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാന്‍ താത്കാലിക സംവിധാനമുണ്ടാക്കിയിട്ടുണ്ട്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാന ദുരന്തനിവാരണസേനയും എത്തിയിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ പ്രാര്‍ഥിക്കുന്നതായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു.

ഉത്തരകാശിയിലെ ദണ്ഡല്‍ഗാവിനേയും സില്‍ക്യാരയേയും ബന്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് തുരങ്കം. ഛാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. ഈ തുരങ്കം വന്നുകഴിഞ്ഞാല്‍ ഉത്തരകാശിയില്‍നിന്ന് യമുനോത്രി ധാമിലേക്കുള്ള ദൂരം 26 കിലോമീറ്ററായി കുറയ്ക്കും.