30
Dec 2023
Fri
30 Dec 2023 Fri

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസിലെ കോടതി വിധി എല്ലാവരെയും ഞെട്ടിച്ചുവെന്നും നിരാശയുണ്ടാക്കുന്ന വിധിയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തത് തെറ്റാണ്. പ്രാഥമിക തെളിവുകള്‍ പോലും ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയില്ല. ലാഘവത്തോടെയാണ് പൊലീസ് കേസ് കൈകാര്യം ചെയ്തത്. സിപിഎം പ്രാദേശിക ജില്ലാ നേതൃത്വം ആണ് കേസ് ആട്ടിമറിച്ചത്. ഡിവൈഎഫ്‌ഐ നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു. സ്വന്തക്കാരെ രക്ഷിക്കാന്‍ എന്ത് ക്രൂര കൃത്യവും അട്ടിമറിക്കും എന്നതിന്റെ തെളിവാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസ് മനപൂര്‍വം രക്ഷപ്പെടുത്തി. കേസിലെ ബാഹ്യമായ ഇടപെടല്‍ അന്വേഷിക്കണം. കോണ്‍ഗ്രസ് കുടുംബത്തിന് ഒപ്പമാണ്. ഇന്ന് മാതാപിതാക്കളെ സന്ദര്‍ശിക്കും. ഇനി സര്‍ക്കാര്‍ അപ്പീല്‍ പോയിട്ട് എന്ത് കാര്യമെന്നും ഒരു തെളിവും അവശേഷിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. തെളിവ് ശേഖരിക്കുമ്പോള്‍ സ്വീകരിക്കേണ്ട ഒന്നും ഇവിടെ നടന്നില്ല. ലയത്തില്‍ താമസിക്കുന്ന കുട്ടി ആയത്‌കൊണ്ടാണ് ആണോ ഈ അവഗണന. കേസ് ആട്ടിമറിക്കാന്‍ നടന്ന ശ്രമം അന്വേഷിക്കണം. ഏത് നിയമസഹായവും സാമ്പത്തിക സഹായം ഉള്‍പ്പടെ ചെയ്യും. പീഡനവും കൊലപാതകവും നടന്നു എന്ന് വ്യക്തമാണ്.

അട്ടപ്പാടി മധു കേസ്, വാളയാര്‍ പെണ്‍കുട്ടികളടെ കേസ്, വണ്ടിപ്പേരിയര്‍ കേസ് എല്ലാം സിപിഎം ബന്ധം ഉള്ളത്. ഈ കേസുകള്‍ എല്ലാം സിപിഎമ്മിന് വേണ്ടി അട്ടിമറിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും വിഡി സതീശന്‍ പറഞ്ഞു. ക്രിസ്മസിന് സപ്ലൈക്കോ ചന്ത നടത്തിയാല്‍ അവിടെ സോപ്പും ചീപ്പും വില്‍ക്കേണ്ടിവരും. സപ്ലൈക്കോയില്‍ ഒന്നിനും കാശില്ല. സപ്ലൈക്കോയെ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ പോലെ ആക്കിയെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ഇതിനിടെ, വണ്ടിപ്പെരിയാര്‍ കേസില്‍ പൊലീസ് കഴിവുകെട്ട നെറികെട്ട നീക്കം നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചു. പ്രതി ഡിവൈഎഫ്‌ഐക്കാരനായിരുന്നു. അതിനാല്‍ തന്നെ കേസിന്റെ തുടക്കത്തില്‍ തന്നെ ഒതുക്കാന്‍ ശ്രമം നടന്നു. കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടും തെളിവ് ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്ത് കല്‍ത്തുറങ്കില്‍ അടക്കണം. നീതി നടപ്പാക്കാന്‍ ബാധ്യതയുള്ള പൊലീസ് മുകളില്‍ നിന്ന് നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ചത് നെറികേടാണ്-അദ്ദേഹം പറഞ്ഞു.