കെപിസിസി മാർച്ചിനെതിരായ പൊലീസ് നടപടി കിരാതമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പൊലീസ് നടപടിയെന്നും സതീശൻ കുറ്റപ്പെടുത്തി.
|
കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയില്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. കേരള ചരിത്രത്തില്‍ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. പൊലീസിന്റെ നിയന്ത്രണം പൂര്‍ണമായും സിപിഐഎമ്മിന് തീറെഴുതിക്കൊടുത്ത സംസ്ഥാന പൊലീസ് മേധവി സേനയ്ക്ക് മേല്‍ ഒരു നിയന്ത്രണവും ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തുള്ളപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കാടത്തം കാട്ടിയത്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പൊലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണം. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും യുഡിഎഫും പിന്‍മാറില്ല. ജനവിരുദ്ധ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് അതിക്രമത്തിനെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തിയ ഡിജിപി ഓഫിസ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കിയും എട്ടുതവണ കണ്ണീർ വാതകവും പ്രയോഗിക്കുകയായിരുന്നു. കെപിസിസി പ്രസിഡൻറ് കെ. സുധാകരൻറെ പ്രസംഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗം ആരംഭിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടിയുണ്ടായത്. ഇതോടെ സതീശൻ പ്രസംഗം പാതിവഴിയിലവസാനിപ്പിച്ചിരുന്നു. നേതാക്കൾക്കും പ്രവർത്തകൾക്കും നേരെ ജലപീരങ്കി പ്രയോഗവും കണ്ണീർവാതക പ്രയോഗവുമുണ്ടായി. കണ്ണീർവാതക പ്രയോഗം നിരന്തരം തുടർന്നതോടെ പലർക്കും ശ്വാസതടസം അനുഭവപ്പെട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ. സുധാകരനെ പ്രവർത്തകർ വേദിയിൽ നിന്ന് മാറ്റുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





