പോക്സോ കേസ് പ്രതിയുടെ അച്ഛനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനു വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് എന്നീ യുട്യൂബ് ചാനലുകളുടെ നടത്തിപ്പുകാർക്കും ജീവനക്കാർക്കുമെതിരേ പോലീസ് കേസെടുത്തു. രണ്ടുപേർ അറസ്റ്റിലായി. ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും പുനലൂർ, അഞ്ചൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിസ്മയ യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി, അനീഷ്, റഹീം, കണ്ടാലറിയാവുന്ന ഒരാൾ എന്നീ ആറുപേർക്കെതിരെയാണ് അടൂർ പോലീസ് കേസെടുത്തത്. യു ട്യൂബ് ചാനലായ വിസ്മയ ന്യൂസിന്റെ ജീവനക്കാരായ അഗ്നി(33) , അനീഷ് (35) എന്നിവരാണ് പിടിയിലായത്. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
|
പത്തുലക്ഷം രൂപ നൽകിയില്ലെങ്കിൽ പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നാണ് സംഘം പ്രതിയുടെ അച്ഛനെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പോക്സോ കേസ് പ്രതിയുടെ അച്ഛൻ അടൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവർ പോക്സോ കേസിൽ അറസ്റ്റിലായ മകന്റെ ഫോണിലെ വീഡിയോ പോലീസുകാർ മുഖേന തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും വീഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ വേണമെന്നും നിരന്തരം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഒടുവിൽ രണ്ടര ലക്ഷം രൂപ തരാമെന്ന് സമ്മതിക്കുകയും അടൂരിൽ വച്ച് കൈമാറാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരൻ പോലീസിൽ പരാതി നൽകിയതും പ്രതികളെ രണ്ടുപേരെ പിടികൂടിയതും.
ALSO READ: പാറ്റകള്‍ മണ്ണിലേക്കിറങ്ങുന്നു; ആദ്യ ഓണ്‍-ഗ്രൗണ്ട് ക്യാമ്പയിനുമായി ‘കോക്രോച്ച് ജനതാ പാര്‍ട്ടി’



