18
Jan 2026
Tue
18 Jan 2026 Tue
SUNIL KANAGOLU WITH KC VENU GOPAL

 Who is Kanagolu? കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഏറ്റവും വിശ്വസ്തനായ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച ബുദ്ധികേന്ദ്രം. കേരളത്തിലടക്കം പിസിസികള്‍ പുന:സംഘടിപ്പിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയ രാഷ്ട്രീയ തന്ത്രജ്ഞന്‍. 2026ല്‍ യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ബുദ്ധി കേന്ദ്രം. ആരാണീ സുനില്‍ കനഗോലു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാടകയിലെ ബെല്ലാരി സ്വദേശികളാണ് സുനില്‍ കനഗോലുവിന്റെ കുടുംബം. എന്നാല്‍, ചെന്നൈയിലാണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതും. പഠനത്തില്‍ മിടുക്കന്‍. യുഎസിലായിരുന്നു ഉന്നതപഠനം. ബഹുരാഷ്ട്ര മാനേജ്‌മെന്റ് കമ്പനിയായ മക്കിന്‍സിയില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം. പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാവുകയെന്നതായിരുന്നു സുനില്‍ കനഗോലുവിന്റെ ലക്ഷ്യം. അതിനായി പ്രശാന്ത് കിഷോറിന്റെ സംഘത്തില്‍ അംഗമായി. എന്നാല്‍ ദീര്‍ഘകാലം പ്രശാന്ത് കിഷോറിന്റെ സംഘത്തില്‍ തുടരുന്നതിന് സുനിലിന് താല്പര്യമില്ലായിരുന്നു. സ്വന്തന്ത്രനായി പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത അതേവര്‍ഷമാണ് ഡിഎംകെ നേതാവായ സ്റ്റാലിന്റെ വിളിവരുന്നത്.

കനഗോലുവിന്റെ ആദ്യ ദൗത്യം തമിഴ്‌നാട്ടില്‍

2016, തമിഴ്‌നാട് തിരഞ്ഞെടുപ്പായിരുന്നു സുനില്‍ കനഗോലുവിന് ലഭിച്ച ആദ്യത്തെ ദൗത്യം. തമിഴ്‌നാട് മുഖ്യമന്ത്രിയായ എംകെ സ്റ്റാലിന് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കിയാണ് സുനിലിന്റെ വരവ്. നമുക്ക് നാമേ എന്നായിരുന്നു ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. തമിഴ്നാടിന്റെ ഹൃദയത്തില്‍ സ്റ്റാലിന്‍ എന്ന ബ്രാന്റ് പതിപ്പിച്ചാണ് പ്രചാരണം അസാനിച്ചത്. സ്റ്റാലിന്റെ പ്രതിച്ഛായ ഉയര്‍ത്തിയ തിരഞ്ഞെടുപ്പ് ക്യാമ്പയിനായിരുന്നു അത്.

അടുത്തതായി സുനിലിനെ തേടിയെത്തിയത് അമിത് ഷായുടെ ഫോണ്‍കോളായിരുന്നു. 2018ല്‍ ഡല്‍ഹിയില്‍ വച്ച് അമിത്ഷാ- കനഗോലു കൂടിക്കാഴ്ച. ഉടന്‍ നടക്കാനിരിക്കുന്ന യുപി, കര്‍ണാടക, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളുടെ ക്യാമ്പയിന്‍ ആയിരുന്നു കനഗോലുവിന് ലഭിച്ച ദൗത്യം.

ALSO WATCH:

 

2019ല്‍ ഡിഎംകെ ക്യാമ്പിലേക്ക് കനഗോലു മടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു ലക്ഷ്യം. 39 സീറ്റില്‍ 38 എണ്ണത്തിലും വിജയിക്കാന്‍ കഴിഞ്ഞതോടെ യുപിഎ മുന്നണിക്കുതന്നെ വലിയ മുതല്‍ക്കൂട്ടായി. 2021ല്‍ തമിഴ്നാട് തിരഞ്ഞെടുപ്പില്‍ സുനില്‍ മാറി പ്രശാന്ത് കിഷോര്‍ വന്നു. ഇതേവര്‍ഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് സുനില്‍ കനഗോലുവിനെകുറിച്ച് ചര്‍ച്ച ചെയ്യുന്നതും കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കുകയും ചെയ്യുന്നത്. കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന അസംബ്ലി ഇലക്ഷനില്‍ തന്ത്രങ്ങള്‍ മെനയാനുള്ള ദൗത്യം കനഗോലുവിനെ ഏല്‍പ്പിക്കുന്നു.

കര്‍ണാടകയിലെ കനഗോലു മാജിക്

KANAGOLU WITH DK SIVAKUMAR KARNATAKA

ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസ് കര്‍ണാടയില്‍ അധികാരത്തില്‍ വരികയായിരുന്നില്ല. വളരെ വ്യക്തവും കൃത്യതയുമുള്ള പ്രവര്‍ത്തന തന്ത്രമായിരുന്നു കനഗോലു അവിടെ ആസൂത്രണം ചെയ്തിരുന്നത്.

കര്‍ണാടകയില്‍ ഓപ്പറേഷന്‍ വിജയിച്ചതോടെ കനഗോലു കോണ്‍ഗ്രസിന്റെ വിഐപി പട്ടികയിലേക്ക് മാറിയിരുന്നു. ഇതാണ് 2023ല്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ഭാരത് ജോഡോ യാത്രയുടെ ആസൂത്രണത്തിന് പിന്നില്‍ സുനിലിന്റെ പങ്കാളിത്തം ഏറ്റവും സുപ്രധാനമായിരുന്നു. ഭാരത് ജോഡോ യാത്ര വന്‍വിജയമായി. രാഹുല്‍ ഗാന്ധിയുടെ പൊളിറ്റിക്കല്‍ ഇമേജിന് തന്നെ മാറ്റമുണ്ടായി.

മിഷന്‍ 2024ല്‍ അംഗമായതോടെ സുനില്‍ കനഗോലുവിന്റെ സ്വീകാര്യതയും വര്‍ധിച്ചു. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വിശ്വസ്ഥനായി കനഗോലു മാറി. എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കേരളത്തില്‍ നേരത്തെ നേതാക്കളുടെ സ്വീകാര്യതയുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. ഈ പഠനറിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കാതലായ മാറ്റങ്ങള്‍ വേണമെന്നും, മധ്യകേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ജാഗ്രത വേണമെന്നും കനഗോലു റിപ്പോര്‍ട്ട് നല്‍കിയത്. കനഗോലുവിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയതും പുതിയ നേതൃത്വത്തിന് ചുമതലകള്‍ കൈമാറിയതും. 10 ഡിസിസികളില്‍ മാറ്റങ്ങള്‍ വേണമെന്നാണ് കനഗോലുവിന്റെ നിര്‍ദേശം.

കനഗോലുവിന്റെ കേരള ദൗത്യം

KANAGOLU KERALA MISSION

വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയമായ മാറ്റങ്ങള്‍ പഠിക്കുന്നതിനും റിപ്പോര്‍ട്ടു നല്‍കാനും കോണ്‍ഗ്രസ് ഇപ്പോള്‍ ചുമതല നല്‍കിയിരിക്കുന്നത് കനഗോലുവിനാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ നടപ്പാക്കേണ്ട സംഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി എഐസിസി നിയോഗിച്ചതും കനഗോലുവിനെയായിരുന്നു. കോണ്‍ഗ്രസിന്റെ താഴേത്തട്ടിലുള്ള സംഘടനാപരമായ ദുര്‍ബലാവസ്ഥയും, നേതാക്കള്‍ തമ്മിലുള്ള അനൈക്യവും നേരത്തെതന്നെ കനഗോലു ഹൈക്കമാന്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാനുള്ള ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇദ്ദേഹത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം വയനാട്ടിലെ നേതൃയോഗത്തില്‍ 90 സീറ്റുകള്‍ വരെ ലഭിക്കാമെന്ന സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

പൊതുവെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് കനുഗോലു. വളരെ രഹസ്യമായി ഡാറ്റാ വിശകലനങ്ങളിലൂടെയും സര്‍വേകളിലൂടെയും മണ്ഡലങ്ങളിലെ സാഹചര്യം പഠിച്ചാണ് അദ്ദേഹം തന്ത്രങ്ങള്‍ ഒരുക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, സോഷ്യല്‍ മീഡിയ പ്രചാരണം, ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുള്ള വഴികള്‍ എന്നിവയില്‍ അദ്ദേഹം വിദഗ്ധനാണ്.

മിഷന്‍ 2026 @ കേരള

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണ മോഷണക്കേസ് പ്രചാരണത്തിന്റെ പ്രധാന വിഷയമാക്കണമെന്നാണ് കനഗോലുവിന്റെ നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ തെക്കന്‍ ജില്ലകളിലെ ഹിന്ദു വോട്ടര്‍മാര്‍ക്കിടയില്‍ ഈ വിഷയം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് പോയ നായര്‍ വോട്ടുകളില്‍ ഒരു ഭാഗം തിരികെ വന്നിട്ടുണ്ട്. ഈ വിഭാഗത്തെ കൂടുതല്‍ അടുപ്പിക്കാന്‍ താഴെത്തട്ടിലുള്ള സമുദായ നേതാക്കളെ ഉപയോഗിച്ച് പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യണം.

യുഡിഎഫ് വെറുമൊരു പ്രതിപക്ഷമല്ലെന്നും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അധികാരത്തില്‍ വരുമെന്നുമുള്ള ശക്തമായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കണമെന്ന് കനഗോലു നേതാക്കളോട് ആവശ്യപ്പെട്ടു. ഇത് തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പിന്തുണയ്ക്കാത്ത വിഭാഗങ്ങളെപ്പോലും സ്വാധീനിക്കാന്‍ സഹായിക്കുമെന്നാണ് കനഗോലു എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ നിര്‍ദേശിക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക