21
Sep 2022
Fri
21 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മിന്നൽറെയ്ഡിലും നേതാക്കളുടെ കൂട്ട അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ പ്രഖ്യാപിച്ച ഹർത്താലിൽ ചിലസ്ഥലങ്ങളിൽ ആക്രമണം. കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി . കോഴിക്കോട്, വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത് . കോഴിക്കോട്  മൂന്നിടത്ത് കല്ലേറുണ്ടായി. രണ്ടിടങ്ങളിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി. ബെംഗളുരുവിനു പോകുന്ന ബസിന് നേരേയും സിവിൽ സ്റ്റേഷന് സമീപത്ത് വച്ച് മറ്റൊരു കെ എസ് ആർ ടി സി ബസിനു നേരെയുമാണ് കല്ലേറുണ്ടായത്.സിവിൽ സ്റ്റേഷനു സമീപത്തെ കല്ലേറിൽ കെ എസ് ആർ ടി സി ഡ്രൈവർ ശശിക്ക് കണ്ണിനു പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിയിൽ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി. 

കണ്ണൂരിൽ രണ്ടിടങ്ങളിൽ കല്ലേറ് ഉണ്ടായി. ഡ്രൈവർ ധർമ്മടം സ്വദേശി രതീഷിന് പരിക്കേറ്റു. ഇവിടെ ഒരു കാറും എറിഞ്ഞ് തകർത്തു. വളപട്ടണം പാലത്തിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ് ഉണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഏഴരയോടെ കല്ലേറ് ഉണ്ടായത് .വളപട്ടണത്ത് അനഖ എന്ന 15 വയസുകാരിക്ക് കല്ലേറിൽ പരിക്ക്. 

തിരുവനന്തപുരത്ത് മൂന്നിടത്ത് കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി . കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിന് നേരെയാണ് ആദ്യം കല്ലേറ് ഉണ്ടായത് . ബൈക്കിൽ വന്ന രണ്ടുപേർ കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു . ബസ്സിന്റെ മുന്നിലും പിന്നിലും കല്ലെറിഞ്ഞു . ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നതായി ഡ്രൈവർ. തിരുവനന്തപുരം കല്ലറ – മൈലമൂട് സുമതി വളവിൽ കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറുണ്ടായി . കാട്ടാക്കട അഞ്ചുതെങ്ങ് മൂഡിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. അരുമാനൂരിൽ നിന്ന് പൂവാറിലേക്ക് പോയ ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.തിരുവനന്തപുരം കുമരി ചന്തയിൽ സ്വകാര്യ വാഹനങ്ങൾക്ക് നേരെ ആക്രമണം. ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികൾ എറിഞ്ഞു തകർത്തു. എയർപോർട്ടിലേക്ക് പോയ കാറിന് നേരെയായിരുന്നു ആക്രമണം
 
പെരുമ്പാവൂർ മാറംപിള്ളിയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. എറണാകും പകലോമറ്റത്തു കെ.എസ്.ആർ.ടിസി ബസിനു നേരെ കല്ലേറ് ബസിന്റെ ചില്ല് തകർത്തു.ആലുവയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്.ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായി . രണ്ട് കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി എന്നിവയുടെ ചില്ല് തകർന്നു. കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപെട്ടു. പൊലിസിന്റെ കണ്ണിൽ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല

പന്തളത്ത് നിന്നു പെരുമണ്ണിലേക്ക് പുറപ്പെട്ട ഓർഡിനറി ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കൊല്ലം തട്ടാമലയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറിഞ്ഞു. ചില്ല് തകർന്നു. കൊല്ലത്ത് അയത്തിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി.  പൊലീസ് സംരക്ഷണത്തിൽ ബസ് പ്രദേശത്ത് നിന്നും മാറ്റി. വയനാട് പനമരം ആറാം മൈൽ മുക്കത്ത് ഹർത്താലനുകൂലികൾ കെ എസ് ആർ ടി സി ബസിന്റെ ചില്ലെറിഞ്ഞു തകർത്തു. മാനന്തവാടിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിനാണ് കല്ലേറുണ്ടായത്

വടക്കാഞ്ചേരിയിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറുണ്ടായി. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചു എത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്. രാവിലെ ഏഴുമണിക്ക് ആയിരുന്നു സംഭവം. തൃശ്ശൂർ നഗരത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പെട്രോൾ പമ്പ് അടപ്പിച്ചു

തിരുവനന്തപുരം ചാലക്കമ്പോളത്തെ ഹർത്താൽ സാരമായി ബാധിച്ചു. പച്ചക്കറിയുമായി എത്തിയത് ചുരുക്കം ചില വാഹനങ്ങൾ മാത്രം. കടകൾ അടച്ച് ഹർത്താലുമായി സഹകരിക്കണമെന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കച്ചവടക്കാരോട് ആവശ്യപ്പെട്ടു. തുറന്ന് പ്രവർത്തിക്കുന്നത് ചുരുക്കം ചില കടകൾ മാത്രം

Widespread Attack in populat front hartal