15
Jun 2025
Mon
15 Jun 2025 Mon

ബംഗളൂരു: കാലിൽ ചക്രം കയറി എന്ന് ആരോപിച്ച് നടുറോഡിൽ ഓട്ടോ ഡ്രൈവറുടെ മുഖത്ത് ചെരുപ്പ് ഊരി അടിച്ച യുവതി സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞു തടിയൂരി. ശനിയാഴ്ച ആണ് സംഭവങ്ങളുടെ തുടക്കം. ബംഗളൂരു നഗരത്തിലെ തിരക്കേറിയ തെരുവുകളിൽ ഒന്നിൽ തൻ്റെ കാലിൽ ഓട്ടോയുടെ ചക്രം കയറി എന്നാരോപിച്ച് ആണ് ഗർഭിണി കൂടിയായ യുവതി ഡ്രൈവർക്ക് മേൽ അക്രമാസക്തയായത്.
സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഗർഭിണിയായ പങ്കുരി മിശ്ര ആണ് ഓട്ടോറിക്ഷാ ഡ്രൈവറായ ലോകേഷുമായി വഴക്കുണ്ടാക്കിയത്.
സംഭവം ഇങ്ങനെ: ലോകേഷ് ഓട്ടോ ഓടിച്ചുപോകുമ്പോൾ തന്റെ കാലിൽ ഇടിച്ചുകയറിയതായി പങ്കുരി മിശ്രയ്ക്ക് തോന്നി. ഓട്ടോക്ക് മുന്നിലെത്തി ഇത് പങ്കുറി ചോദ്യം ചെയ്തു. എന്നാൽ ഡ്രൈവർ ഇത് നിഷേധിച്ചു. പിന്നീട് തർക്കം കൂടിയതോടെ ആളുകൾ തടിച്ചു കൂടി. യുവതി ഉച്ചത്തിൽ സംസാരിച്ചു തുടങ്ങിയപ്പോൾ ഡ്രൈവർ സംഭവം വീഡിയോയിൽ പകർത്താൻ തുടങ്ങി. പ്രകോപിതയായ പങ്കൂരി തന്റെ സ്ലിപ്പർ എടുത്ത് ലോകേഷിനെ ആക്രമിക്കാൻ തുടങ്ങി. വീഡിയോ ഇന്റർനെറ്റിൽവേഗം വൈറലായി. “ബനേഗ വീഡിയോ? ചൽ ബനാ വീഡിയോ (നീ വീഡിയോ എടുക്കുമോ? എങ്കിൽ എടുക്കൂ…)” എന്ന് അവൾ ഡ്രൈവറോട് ഹിന്ദിയിൽ പറയുന്നത് കേൾക്കാം. പിന്നെ അവൾ ഡ്രൈവറെ സ്ലിപ്പർ കൊണ്ട് മർദ്ദിച്ചതും കാണാം. കുറച്ചു കഴിഞ്ഞപ്പോൾ ബെല്ലന്ദൂർ പോലീസ് സ്ഥലത്തെത്തി. കൂടുതൽ അന്വേഷണത്തിനായി മിശ്രയെയും ലോകേഷിനെയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>


സ്റ്റേഷനിൽ വച്ച് യുവതി പൊട്ടിക്കരഞ്ഞു, താൻ ഗർഭിണിയാണെന്നും ഈ സാഹചര്യത്തിൽ തനിക്ക് ഭീഷണിയുണ്ടെന്നും അതുകൊണ്ടാണ് താൻ പരിഭ്രാന്തയായതെന്നും അടിച്ചതെന്നും വിശദീകരിച്ചു. സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളും ഉത്കണ്ഠയും മൂലമാണ് തന്റെ പ്രതികരണം ഉണ്ടായതെന്ന് അവകാശപ്പെട്ടുകൊണ്ട് അവൾ ക്ഷമാപണം നടത്തി. പോലീസ് നിർദേശ പ്രകാരം മിശ്രയും ഭർത്താവും ലോകേഷിനോട് ഔദ്യോഗികമായി തന്നെ മാപ്പു പറഞ്ഞു.

പൊതു ഇടത്തിൽ വെച്ച് മോശമായി പെരുമാറിയതിന് ക്ഷമാപണവും പ്രകടിപ്പിച്ചുകൊണ്ട് അവർ അദ്ദേഹത്തിന്റെ മുന്നിൽ വണങ്ങി. ലോകേഷ് മാപ്പ് സ്വീകരിച്ചു, വിഷയം ഇനി മുന്നോട്ട് കൊണ്ടുപോകില്ലെന്ന് ഇരു കക്ഷികളും ധാരണയിലെത്തി പിരിഞ്ഞതായി പോലിസ് പറഞ്ഞു.

Woman assaults auto driver with slipper in Karnataka, apologises later