രണ്ടുവയസ്സുകാരനെ മാതൃസഹോദരി ടെറസിലെ ടാങ്കിലെറിഞ്ഞു കൊന്നു. കുട്ടിയുടെ പിതാവ് തന്റെ 10000 രൂപ മോഷ്ടിച്ചുവെന്ന സംശയത്തെ തുടർന്നായിരുന്നു മാതൃസഹോദരി കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഡൽഹിയിലെ ബവാനയിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്നു പരാതിപ്പെട്ട അമ്മായിയെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
|
ഡിസംബർ 13നാണ് കുട്ടിയെ കാണാതായെന്ന പരാതി പൊലീസിൽ ലഭിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ബാസന്തിയെന്ന സ്ത്രീയായിരുന്നു പൊലീസിനെ വിളിച്ചത്. തന്റെ സഹോദരിയുടെ കുട്ടിയെ ആണ് കാണാതായതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു.
തുടർന്ന് പൊലീസ് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ബാസന്തി കുട്ടിയുമായി വീടിനകത്തേക്കു പോവുന്നതും പിന്നീട് തനിച്ചു പുറത്തേക്കു വരുന്നതും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിൽ കയറി പരിശോധന നടത്തിയ പൊലീസ് ടെറസിലെ വാട്ടർ ടാങ്കിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ബാസന്തി കുറ്റം സമ്മതിച്ചു. കുട്ടിയുടെ പിതാവ് തന്റെ അമ്മയുടെ 10000 രൂപ മോഷ്ടിച്ചുവെന്നും ഇവരെ പാഠംപഠിപ്പിക്കാനാണ് കൊലപാതകമെന്നും ബാസന്തി വെളിപ്പെടുത്തി. പ്രതിക്ക് മൂന്നുപെൺമക്കളാണെന്നും സഹോദരിക്ക് മൂന്ന് ആൺമക്കളാണെന്ന പകയും ഇവർക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.





