08
Feb 2023
Tue
08 Feb 2023 Tue

 

തിരുവനന്തപുരം: പത്താം ക്ലാസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലിട്ട യുവതിയുടെ ഫോട്ടോ മോർഫ്‌ചെയ്ത് അശ്ലീല വെബ്‌സൈറ്റിലിട്ട് സഹപാഠി. സംഭവത്തിൽ പരാതിനൽകിയിട്ടും കേസെടുക്കാതെ കാട്ടാക്കട പൊലിസ്. പ്രതിയെ രക്ഷിക്കാനും പരാതി ഒത്തുതീർപ്പാക്കാനും പൊലിസ് നിർബന്ധിച്ചെന്ന് യുവതി ആരോപിച്ചു. പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ പരാതിയുമായി റൂറൽ എസ്.പിയെ സമീപിച്ചിരിക്കുകയാണ്.

വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ മൊബൈൽ ഫോണിലേക്ക് പ്രവഹിക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടമ്മയും വിദേശത്തുള്ള ഭർത്താവും അന്വേഷണം തുടങ്ങിയത്. അശ്ലീല വെബ്‌സൈറ്റിലും വാട്‌സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോൺനമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പൊലീസിൽ പരാതി നൽകി. കുടുംബം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയപ്പോഴാണ് പത്താം ക്ലാസിൽ ഒപ്പം പഠിച്ചവരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ഫോട്ടോ ചോർന്നതെന്ന് മനസ്സിലായത്.

ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്‌സൈറ്റിലുള്ളതെന്ന് കണ്ടെത്തിയ യുവതി, സംശയം തോന്നിയ ആളുടെ വിവരങ്ങളും പൊലീസിന് നൽകി. ഇതിനിടെ, പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. ഇക്കാര്യം കാട്ടാക്കട സി.ഐയെ അറിയിച്ചപ്പോൾ അവൻ അങ്ങനെ ചെയ്തിട്ടില്ലെന്നും ഒത്തുതീർപ്പിന് നിർബന്ധിച്ചെന്നും യുവതി പറഞ്ഞു.