500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചതായി പരാതി. കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി എന്ന ബോയ്സ് ഹോസ്റ്റലിലാണ് സംഭവം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ പാചകക്കാരനും വാർഡനുമാണ് ആറാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ ഉപദ്രവിച്ചത്.
|
പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലായ കുട്ടിയെ കണ്ട് വിവരം തിരക്കിയപ്പോഴാണ് രക്ഷിതാവ് വിവരം അറിയുന്നത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂർ പോലീസ് കേസെടുത്തു. വാർഡനും സഹായിയും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
മകനെ കാലിൽ കയർ കെട്ടി ഫാനിൻ്റെ ഹൂക്കിൽ തൂക്കിയിട്ടെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. മകൻ്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ട്. വെക്കേഷൻ ആയപ്പോൾ കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നിരുന്നു. വിഷമിച്ചിരിക്കുന്നത് എന്തെന്ന് ചോദിച്ചപ്പോഴാണ് മകൻ വിവരം പറയുന്നത്. ലിജു എന്ന കുക്കാണ് ഉപദ്രവിച്ചത്. മുമ്പും മകനെ ഉപദ്രവിച്ചിട്ടുണ്ട്. സൂപ്രണ്ട് ചെകിടത്ത് അടിച്ചു. നോക്കാൻ നിവൃത്തിയില്ലാത്തത് കൊണ്ടാണ് ഹോസ്‌റ്റലിൽ നിർത്തി പഠിപ്പിക്കുന്നതെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
അതേസമയം കുട്ടിയുടെ പരാതി പോലെ ഒന്നും നടന്നിട്ടില്ലെന്നാണ് സ്ഥാപനം നടത്തിപ്പുകാരനായ പ്രിൻസ് പറയുന്നത്.
ALSO READ: മെയ് ആറ് വരെ സംസ്ഥാനത്ത് മഴ തുടരും


