പത്തനംതിട്ട റാന്നിയിൽ തെരുവുനായ കടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന 12കാരി മരിച്ചു. പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമിയാണ് മരിച്ചത്. പാൽവാങ്ങാൻ പോവുന്നതിനിടെയാണ് അഭിരാമിയെ രണ്ടാഴ്ച മുമ്പ് തെരുവുനായ കടിച്ചത്.
|
മുഖത്തും കൈകളിലുമടക്കം നിരവധി കടികളാണ് പെൺകുട്ടിക്കേറ്റത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകുകയും പ്രതിരോധ കുത്തിവയ്പ്പെടുക്കുകയും ചെയ്തു. ഇതിനു ശേഷം പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്നും രണ്ടു ഡോസുകൾ കൂടി സ്വീകരിച്ചു. എന്നാൽ ഇതിനിടെ കുട്ടിയുടെ നില വഷളാവുകയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ചികിൽസാപ്പിഴവ് ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. മുറിവ് ശരിയായ വിധം വൃത്തിയാക്കിയിരുന്നോ, ഉപയോഗിച്ച വാക്സിന് ഗുണനിലവാരമില്ലാത്തതാണോ തുടങ്ങിയ സംശയങ്ങളാണ് പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും അഭിരാമിയുടെ മരിച്ചതിനു കാരണങ്ങളായി സംശയിക്കപ്പെടുന്നത്.



