ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് 20 മസ്ജിദുകളും മദ്രസകളും തകര്‍ത്തു. (20 mosques and madrasas demolished in border areas of UP) അനധികൃത കൈയേറ്റം ആരോപിച്ചാണ് ബഹ്‌റായിച്ച്, ശ്രാവസ്തി, സിദ്ധാര്‍ത്ഥനഗര്‍, മഹാരാജ് ഗഞ്ജ്, ബല്‍റാംപൂര്‍, ലഖിംപൂര്‍ ഖേരി ജില്ലകളില്‍ നൂറു കണക്കിന് കെട്ടിടങ്ങള്‍ സര്‍ക്കാര്‍ തകര്‍ത്തത്.
|
ശ്രാവസ്തി ജില്ലയില്‍ ‘അംഗീകാരമില്ലാത്ത’ 17 മദ്‌റസകള്‍ക്കെതിരേ നടപടിയെടുത്തതായി സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. 10 എണ്ണം ഭിംഗ തെഹ്‌സിലിലും ഏഴെണ്ണം ജമുന്‍ഹ തെഹ്‌സിലിലുമാണ്.
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്‌റസകള്‍ക്കെതിരേയാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടപടി സ്വീകരിച്ചതെന്ന് ശ്രാവസ്തി ജില്ലാ മജിസ്‌ട്രേറ്റ് എക്‌സില്‍ അറിയിച്ചു. അംഗീകാരവുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ ഹാജരാക്കിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
സിദ്ധാര്‍ത്ഥ നഗര്‍ ജില്ലയിലെ നവഗ്രഹ് തെഹ്‌സിലില്‍ ഒരു മസ്ജിദും മദ്രസയും ഉള്‍പ്പെടെ അഞ്ച് കെട്ടിടങ്ങളാണ് തകര്‍ത്തത്. ഇതേ ജില്ലയിലെ ഷൊഹ്‌റത്ഗഡില്‍ ആറ് കെട്ടിടങ്ങള്‍ ‘അനധികൃതമാണെന്ന്’ കണ്ടെത്തിയിട്ടുണ്ട്.
ലഖിംപൂര്‍ ജില്ലയിലെ പല്ല തെഹ്‌സിലിലെ കൃഷ്ണ നഗര്‍ കോളനിയില്‍ അനധികൃതമെന്നാരോപിച്ച് മസ്ജിദ് തകര്‍ത്തു. ബഹ്‌റായിച്ചിലെ നന്‍പാര തെഹ്‌സിലില്‍ 227 അനധികൃത കെട്ടിടങ്ങള്‍ കണ്ടെത്തിയതായും അധികൃതര്‍ അവകാശപ്പെട്ടു. നേരത്തേ ഇതില്‍ 63 എണ്ണം നീക്കം ചെയ്തിരുന്നു. ഏപ്രില്‍ 25നും 27നും ഇടയില്‍ 26 എണ്ണം കൂടി നീക്കം ചെയ്തു. ഇതോടെ ആകെ തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ എണ്ണം 89 ആയി.
എന്നാല്‍, അനധികൃത കെട്ടിടങ്ങളില്‍ മതപരമോ, വിദ്യാഭ്യാസപരമോ ആയ ഒരു കെട്ടിടവും ഉള്‍പ്പെടുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.


