താമസകേന്ദ്രത്തിലെ നീന്തൽക്കുളത്തിൽ ഒമ്പതു വയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളുരു വർത്തൂർ-ഗുഞ്ചൂർ റോഡിലെ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന ദമ്പതികളുടെ മകൾ മാന്യ ധമേർലയെ ആണ് നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
|
സംഭവത്തിനു പിന്നാലെ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പാർട്ട്മെൻറിലെ താമസക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. തൻറെ മകൾക്ക് നീതി വേണം, അവളുടെ മരണത്തിന് പിന്നിലെ സത്യം അറിയാൻ ആഗ്രഹിക്കുന്നുവെന്നും ഇത് മറ്റൊരു കുട്ടിക്കും സംഭവിക്കരുതെന്നും പെൺകുട്ടിയുടെ പിതാവ് രാജേഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നഗരത്തിലെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മാന്യ. രാത്രി ഏഴരയ്ക്ക് കുട്ടി നീന്തൽ കുളത്തിനു സമീപം കളിക്കുന്നത് മറ്റുള്ളവർ കണ്ടിരുന്നു. രാത്രി എട്ടിന് പെൺകുട്ടിയെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നീന്തൽകുളത്തിനു സമീപമുള്ള ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റ് കുട്ടി വെള്ളത്തിലേക്ക് വീണെന്നാണ് പ്രാഥമിക നിഗമനം. തോളത്തൊരു ബാഗുമിട്ട് കുട്ടി നീന്തൽ കുളത്തിലേക്കു പോവുന്ന അവസാനദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.


