26
Mar 2024
Sun
26 Mar 2024 Sun
riyas moulavi murder social media case

കാസര്‍കോട്: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടതിനെതിരേ സോഷ്യല്‍ മീഡിയയില്‍ കമന്റിട്ടതിന് കേസ്. ചില ചാനല്‍ വാര്‍ത്തകള്‍ക്കടിയില്‍ പോലീസിന്റെയും ജുഡീഷ്യറിയുടെയും വിവേചനത്തിനെതിരേ കമന്റിട്ടവര്‍ക്കെതിരെയാണ് കേസെടുത്തത്. വര്‍ഗീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുക, സമൂഹത്തില്‍ സ്പര്‍ധ സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ( Riyas Moulavi murder: Case against social media comment )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരാള്‍ക്കെതിരെയാണ് നിലവില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസില്‍ അന്വേഷണം തുടരുകയാണ്. റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തുന്നവരെ നിരീക്ഷിക്കുന്നതായും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇന്നലെ പോലീസ് സോഷ്യല്‍ മീഡിയ വഴി മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂസ് ചാനലിന്റെ യുട്യൂബ് വാര്‍ത്തക്ക് വിദ്വേഷ കമന്റ് ഇട്ടയാള്‍ക്കെതിരെയാണ് കേസ്. ഈ കമന്‍ന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസുണ്ടാവും. പ്രതികളെ തിരിച്ചറിയാന്‍ സൈബല്‍ സെല്‍ സഹായം തേടാനാണ് തീരുമാനം.

അതേസമയം, റിയാസ് മൗലവിയെ വധിക്കുന്നതിന് പ്രേരകമായ വിദ്വേഷ പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കാത്ത പോലീസ്, ഇക്കാര്യത്തില്‍ പ്രതികരിക്കുന്നവര്‍ക്കെതിരേ അമിതാവേശം കാണിക്കുന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. മംഗലാപുരത്ത് നിന്നുള്ള ആര്‍എസ്എസ് നേതാവ് കാസര്‍കോഡ് വന്ന് നടത്തിയ വിദ്വേഷ പ്രസംഗം റിയാസ് മൗലവിയുടെ കൊലപാതകികള്‍ക്ക് ആവേശം പകര്‍ന്നതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ചോ കൊലപാതകത്തിലെ ഗൂഢാലോചനയെക്കുറിച്ചോ പോലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണമുണ്ടായില്ല എന്ന ആരോപണമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടത്. അന്വേഷണത്തിന്റെ തുടക്കം മുതലുണ്ടായ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.