27
Jul 2024
Fri
27 Jul 2024 Fri

മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ജില്ലയില്‍ അനാവശ്യമായി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു; മുസ്ലിം ലീഗ് ആരോപണം ശരിവച്ച് മന്ത്രിയും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ജില്ലയില്‍ പോലീസ് അനാവശ്യമായി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണെന്ന മുസ്ലിം ലീഗ് ആരോപണം ശരിവച്ച് മന്ത്രി വി.അബ്ദുറഹിമാനും. മലപ്പുറത്ത് പൊലീസ് അനാവശ്യമായി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. കേസുകളുടെ എണ്ണം വര്‍ധിപ്പിച്ച് ക്രഡിറ്റ് ഉണ്ടാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന മലപ്പുറത്ത് അനാവശ്യമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ദേശീയതലത്തില്‍ മലപ്പുറത്തെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് സര്‍ക്കാര്‍ നയത്തിന് വിപരീതമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപമുണ്ട്. പൊലീസ് ജനങ്ങളോട് സൗമ്യമായും മാന്യമായുമാണ് പെരുമാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വേദിവിട്ട ശേഷം പ്രസംഗിച്ച ജില്ലാ പൊലീസ് മേധവി ശശിധരന്‍ മന്ത്രിക്ക് മറുപടി നല്‍കി. അനാവശ്യമായി കേസുകള്‍ എടുക്കാറില്ലെന്നും കേസുകള്‍ എടുക്കുന്നത് പൊലീസിന് നല്ലതാണെന്നുമായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം.

നേരത്തെ സമാന ആരോപണം മുസ്ലിം ലീഗ് വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫും യൂത്ത് കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു. മലപ്പുറത്തെ ക്രിമിനല്‍ ഹബ്ബായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞത്. അന്നത്തെ എസ്.പി സുജിത്ത് ദാസിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് എ.എസ്.ഐ ശ്രീകുമാര്‍ ആത്മഹത്യ ചെയ്തതെന്നും നവാസ് ആരോപിച്ചിരുന്നു.

v abdurahiman on increasing cases in malappuram