മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി രൂപ തട്ടി മുങ്ങിയ ജീവനക്കാരി കീഴടങ്ങി. തൃശൂർ വലപ്പാട്ടെ മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടൻറ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറൽ മാനേജരും കൊല്ലം സ്വദേശിനിയുമായ ധന്യ മോഹനാണ് കീഴടങ്ങിയത്.
|
ഡിജിറ്റൽ ഇടപാടിലൂടെ ധന്യ 20 കോടി തട്ടിയെടുത്തു എന്ന സ്ഥാപന അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. 2020 മേയ് മുതൽ ധന്യ തട്ടിപ്പു നടത്തിവരികയായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ഭൂമി വാങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പരാതിയെ തുടർന്ന് പോലീസ് ഏഴംഗ സംഘത്തെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഓൺലൈൻ റമ്മി കളിക്കുന്നതിനും ആഡംബര ജീവിതം നയിക്കാനുമായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമ്പനിയുടെ ആപ്ലിക്കേഷൻ ഹെഡ് സുശീൽ പോലീസിൽ പരാതി നൽകിയത്. ഇതോടെ ധന്യ വീടു പൂട്ടി രക്ഷപെടുകയായിരുന്നു. തുടർന്ന് ധന്യക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതിനിടെയാണ് ഇവർ കീഴടങ്ങിയത്.


