ലണ്ടന്‍: ബ്രിട്ടനില്‍ മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്കെതിരേ കലാപമഴിച്ചുവിട്ട തീവ്രവലതുപക്ഷക്കാര്‍ക്ക് എട്ടിന്റെ പണി. (Anti riot rallies everywhere in Briton) തീവ്ര വലതുപക്ഷം അഴിച്ചുവിട്ട കലാപം ചെറുക്കാന്‍ വംശീയവിരുദ്ധമുന്നണിയുടെ ബാനറില്‍ ജനങ്ങള്‍ തെരുവിലിറങ്ങി.
|
അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. മൂന്ന് പെണ്‍കുട്ടികളുടെ കൊലപാതകം മുതലെടുത്ത് രാജ്യത്ത് കുടിയേറ്റ വിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള ശ്രമമാണ് ഇതോടെ പൊളിഞ്ഞത്.
ബെര്‍മിങ്ഹാം, ഷെഫീല്‍ഡ്, സതാംപ്ടണ്‍, ലിവര്‍പൂള്‍, ന്യൂകാസില്‍, ബ്രിസ്റ്റോള്‍ നഗരങ്ങളില്‍ അഭായര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സമാധാനപരമായ പ്രകടനങ്ങളും നടന്നിരുന്നു.
‘ഇവിടെയെത്തിയ എല്ലാവരെയും ഓര്‍ത്ത് ഏറെ അഭിമാനം തോന്നുന്നു. ഈ സമൂഹം ഞങ്ങളെ ഏറെ സ്നേഹിക്കുന്നു. വൈവിധ്യങ്ങളെ പിന്തുണയ്ക്കാനും അതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ഞങ്ങള്‍ ഇവിടെ തന്നെയുണ്ട്,’ വംശീയവിരുദ്ധമുന്നണി പ്രവര്‍ത്തകരില്‍ ഒരാള്‍ ബി.ബി.സിയോട് പറഞ്ഞു.

വിദ്വേഷത്തിന് ഇവിടെ ഇടമില്ല. തീവ്രവലതുപക്ഷത്തെ നിലയ്ക്കുനിര്‍ത്തുക. ഞങ്ങള്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നു തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ കയ്യില്‍ പിടിച്ചാണ് ഇവര്‍ നിരത്തിലിറങ്ങിയത്.
ഇത് എല്ലാവരുടെയും തെരുവുകളാണെന്നും ഇവിടെ എല്ലാവര്‍ക്കും സുരക്ഷിതമായി കഴിയാനുള്ള അവകാശമുണ്ടെന്നുള്ള മുദ്രാവാക്യങ്ങളും അവര്‍ മുഴക്കിയിരുന്നു.
കഴിഞ്ഞയാഴ്ച മൂന്ന് പെണ്‍കുട്ടികളുടെ മരണത്തോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇവരെ കുത്തിക്കൊന്നത് കുടിയേറ്റക്കാരനായ മുസ്‌ലിം യുവാവാണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതോടെ തീവ്ര വലതുപക്ഷ സംഘടനയില്‍ ഉള്‍പ്പെട്ടവര്‍ മുസ്ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ആരംഭിക്കുകയയിരുന്നു. മസ്ജിദുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു.
ഇത് വളരെ വേഗം കുടിയേറ്റ വിരുദ്ധ കലാപമായി മാറിയതോടെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിച്ചിരുന്നു.

ശക്തമായി ഇടപെട്ട് സര്‍ക്കാര്‍
കുടിയേറ്റക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട് അഴിഞ്ഞാടിയ വംശീയവാദികള്‍ക്കെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തതും പൊലീസ് സമയോജിതമായി ഇടപെട്ടതും സമാധാനകാംഷികളായ ജനങ്ങള്‍ അക്രത്തിനെതിരെ സംഘടിച്ച് തെരുവിലിറങ്ങിയതും അക്രമങ്ങള്‍ക്ക് അറുതിവരുത്തി.
അക്രമികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ തുടരണമെന്നും എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ നിര്‍ദേശിച്ചു. ഇന്നലെ വൈകിട്ട് ചേര്‍ന്ന അടിയന്തര കോബ്രാ കമ്മിറ്റി യോഗത്തിനു ശേഷമാണ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി പൊലീസിന് മുന്നറിയിപ്പു നല്‍കിയത്.
ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കോബ്ര കമ്മിറ്റി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
മണിക്കൂറുകള്‍ക്കുള്ളില്‍ അക്രമികള്‍ക്ക് ജയില്‍ശിക്ഷ ഉറപ്പാക്കിയതും പ്രശ്‌നബാധിത പ്രശേശങ്ങളില്‍ കൃത്യമായി പൊലീസ് സേനയെ വിന്യസിച്ചതുമാണ് ബുധനാഴ്ച വംശീയവാദികള്‍ ആഹ്വാനം ചെയ്തിരുന്ന വ്യാപകമായ അക്രമം ഒഴിവാക്കാന്‍ സഹായിച്ചതെനന് പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.
ALSO READ: പരാജയം സമ്മതിക്കുന്നു; ബ്രിട്ടീഷ് തിരഞ്ഞെടുപ്പിലേറ്റ നാണംകെട്ട തോൽവിയിൽ മാപ്പ് ചോദിച്ചു ഋഷി സുനക്
അഞ്ഞൂറു പേരെയാണ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ 140 പേര്‍ക്കെതിരേ ശക്തമായി വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇരുപത്തഞ്ചോളം പേര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ ജയില്‍ശിക്ഷ ഉറപ്പാക്കി.
ഇതു നല്‍കിയ സന്ദേശമാണ് അക്രമികളെ പിന്തിരിപ്പിച്ച പ്രധാന ഘടകം. ഇതോടൊപ്പം വംശീയവാദികലുടെ കലാപത്തിനെതിരെ സമാധാനപ്രിയരായ ജനങ്ങള്‍ ഒരുമിച്ചു കൈകോര്‍ത്ത് തെരിവിലിറങ്ങുകകൂടി ചെയ്തതോടെ അക്രമികള്‍ മാളത്തിലൊളിച്ചു.
ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം
ഈ സാഹചര്യത്തില്‍ ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി. സമാനമായ രീതിയില്‍ മറ്റു രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയള്ളവര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും പ്രകടനക്കാരെ പ്രകോപിപ്പിക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും മലയാളി അസോസിയേഷനുകളുടെ മാതൃസംഘടനയായ യുക്മയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.


